ന്യൂഡെൽഹി: തലസ്‌ഥാനത്ത് കോവിഡ് ബാധിച്ചു മരിച്ചവരുടെ കുട്ടികൾക്ക് സൗജന്യ വിദ്യാഭ്യാസം ഉറപ്പാക്കുമെന്നും സാമ്പത്തിക സഹായം നൽകുമെന്നും ഡെൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. “കോവിഡ് മൂലം മാതാപിതാക്കളെ നഷ്‌ടപ്പെട്ട കുട്ടികൾക്ക് പ്രതിമാസം 2500 രൂപ അവര്‍ക്ക് 25 വയസാകുന്നതുവരെ നല്‍കും, അവരുടെ വിദ്യാഭ്യാസം സർക്കാർ ഏറ്റെടുക്കും,”- കെജ്‌രിവാൾ പറഞ്ഞു. കോവിഡ് മൂലം ബുദ്ധിമുട്ടിലായവര്‍ക്ക് നിരവധി ക്ഷേമ പദ്ധതികളും മുഖ്യമന്ത്രി പ്രഖ്യാപിച്ചു.
“72 ലക്ഷം ദരിദ്ര ജനങ്ങള്‍ക്ക് ഈ മാസം 10 കിലോ റേഷന്‍ സൗജന്യമായി നല്‍കും. പകുതി സംസ്‌ഥാന സര്‍ക്കാരും പകുതി കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയില്‍ നിന്നും നല്‍കും. റേഷന്‍ ലഭ്യമാകാന്‍ ദാരിദ്ര്യ രേഖക്ക് താഴെയാണെന്ന് തെളിയിക്കുന്ന രേഖകള്‍ വേണ്ട. കോവിഡ് കാരണം നിരവധി കുട്ടികള്‍ അനാഥരായിട്ടുണ്ട്. അവര്‍ ഒറ്റക്കാണെന്ന തോന്നല്‍ വേണ്ട. അവര്‍ക്കൊപ്പം എല്ലാ കാലവും ഞാനുണ്ടാകും,”- കെജ്‌രിവാൾ പറഞ്ഞു.
എല്ലാ മാസവും അഞ്ച് കിലോ ഭക്ഷ്യധാന്യം സൗജന്യമായി നല്‍കും. റേഷന്‍ കാര്‍ഡ് ഇല്ലാത്തവര്‍ക്കും ഭക്ഷ്യധാന്യം ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് കാരണം ഭര്‍ത്താവ് മരണപ്പെട്ടാൽ ജോലിയില്ലാത്ത ഭാര്യക്കും തിരിച്ചും സാമ്പത്തിക സഹായം നൽകും. കഴിവിന്റെ പരമാവധി കോവിഡ് മൂലം ബുദ്ധിമുട്ടുന്നവര്‍ക്കൊപ്പം നില്‍ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Also Read: രോഗമുക്‌തി നിരക്ക് ഉയരുന്നു, ജാഗ്രത കൈവിടരുത്; കേന്ദ്ര ആരോഗ്യ മന്ത്രാലയം