തിരുവനന്തപുരം: സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണം അടുത്ത മാസവും തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.
കോവിഡ് ആദ്യം ബാധിക്കുക അടുക്കളകളെയാണ്. അതുകൊണ്ടാണ് സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണ പരിപാടി ആവിഷ്‌കരിച്ചത്. ലോക്ക്ഡൗൺ ഘട്ടത്തിലും പിന്നീടും എല്ലാ കുടുംബങ്ങൾക്കുമായി ഭക്ഷ്യക്കിറ്റ് വിതരണം ചെയ്‌തു. 85 ലക്ഷം കുടുംബങ്ങൾ അതിന്റെ ഉപഭോക്‌താക്കളായി, മുഖ്യമന്ത്രി പറഞ്ഞു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നുള്ള തുകയും ഭക്ഷ്യവകുപ്പിന്റെ ബജറ്റ് വിഹിതവും ഉപയോഗിച്ചാണ് സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണം ചെയ്‌തത്. ഈ മാസവും അത് തുടരുകയാണ്. നേരത്തെ ലോക്ക്ഡൗൺ ഘട്ടത്തിൽ എല്ലാ റേഷൻ കാർഡ് ഉടമകൾക്കും സൗജന്യ അരിവിതരണം നടത്തുകയുണ്ടായി.
അഗതി മന്ദിരങ്ങളിലും ഭക്ഷ്യധാന്യങ്ങൾ എത്തിക്കാൻ സാധിച്ചു. അതിഥി തൊഴിലാളികൾക്ക് അവർക്ക് ആവശ്യമുള്ള സാധനങ്ങൾ അടങ്ങിയ ഭക്ഷ്യക്കിറ്റാണ് വിതരണം ചെയ്‌തത്. ഇത്തവണയും അവർക്കുള്ള ഭക്ഷ്യക്കിറ്റ് വിതരണം പുരോഗമിക്കുകയാണ്, മുഖ്യമന്ത്രി പറഞ്ഞു. കഴിഞ്ഞ തവണ നടപ്പാക്കിയ ചില പദ്ധതികൾ വീണ്ടും തുടരാനാണ് തീരുമാനമെന്നും മുഖ്യമന്ത്രി വ്യക്‌തമാക്കി.
Read also: ലോക്ക്‌ഡൗൺ ഒരാഴ്‌ച കൂടി നീട്ടാൻ തീരുമാനം; നിയന്ത്രണങ്ങൾ തുടരും