തിരുവനന്തപുരം: സൗജന്യ സ്‌ട്രോക്ക് ചികിൽസ ലഭ്യമാകുന്ന സംവിധാനം 10 ജില്ലകളില്‍ യാഥാർഥ്യമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ബാക്കിയുള്ള ജില്ലകളില്‍ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. ഇതോടെ പ്രധാന മെഡിക്കല്‍ കോളേജുകള്‍ക്ക് പുറമേ ആരോഗ്യ വകുപ്പിന് കീഴിലുള്ള ജനറല്‍ ആശുപത്രികളിലും സ്‌ട്രോക്ക് ചികിൽസ ലഭ്യമാകും.
കോഴിക്കോട് ജില്ലയിലെ ആരോഗ്യ വകുപ്പിന് കീഴിലുള്ള ആദ്യത്തെ സ്‌ട്രോക്കിനുള്ള ത്രോമ്പോലൈസിസ് ചികിൽസ കോഴിക്കോട് ജനറല്‍ ആശുപത്രിയില്‍ വിജയകരമായി പൂര്‍ത്തിയാക്കി. രോഗിയുടെ ആരോഗ്യനില തൃപ്‌തികരമാണ്. സ്‌ട്രോക്ക് ചികിൽസക്ക് നേതൃത്വം നല്‍കിയ ന്യൂറോളജിസ്‌റ്റ ഡോ. മുഹമ്മദ് റിജോഷ്, മറ്റ് ഡോക്‌ടർമാര്‍, നഴ്‌സുമാര്‍, മറ്റ് വിഭാഗം ജീവനക്കാര്‍ എന്നിവരെ മന്ത്രി അഭിനന്ദിച്ചു.
സംസ്‌ഥാന ആരോഗ്യ വകുപ്പിന്റെ ജീവിതശൈലീ രോഗ നിയന്ത്രണ പദ്ധതിയുടെ കീഴലുള്ള പക്ഷാഘാത നിയന്ത്രണ പരിപാടിയുടെ (ശിരസ്) ഭാഗമായാണ് എല്ലാ ജില്ലകളിലേയും ഒരു പ്രധാന ആശുപത്രിയില്‍ സ്‌ട്രോക്ക് യൂണിറ്റ് ആരംഭിച്ചിരിക്കുന്നത്. ആധുനിക സൗകര്യങ്ങളോടു കൂടിയ സ്‌ട്രോക്ക് ഐസിയു, ത്രോമ്പോലൈസിസ് ചികിൽസക്ക് ആവശ്യമായ മരുന്നുകള്‍ എന്നിവ ആരോഗ്യ വകുപ്പ് സജ്‌ജമാക്കി. ഇതോടെ മെഡിക്കല്‍ കോളേജുകളിലും സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രികളിലും മാത്രം ലഭിച്ചിരുന്ന ഈ ചികിൽസ ജില്ലാ ആശുപത്രികളിലും ലഭ്യമായി.
പക്ഷാഘാതത്തിന്റെ ലക്ഷണങ്ങൾ ആരംഭിച്ച് കഴിഞ്ഞാല്‍ വിന്‍ഡോ പീരിഡായ നാലര മണിക്കൂറിനുള്ളില്‍ സ്‌ട്രോക്ക് ചികിൽസ നല്‍കിയെങ്കില്‍ മാത്രമേ അതിന്റെ പ്രയോജനം ലഭിക്കുകയുള്ളൂ. എല്ലാ ജില്ലകളിലും സ്‌ട്രോക്ക് യൂണിറ്റുകള്‍ വരുന്നതോടെ ആ ജില്ലകളില്‍ തന്നെ രോഗികള്‍ക്ക് മികച്ച ചികിൽസ ലഭ്യമാക്കാന്‍ സാധിക്കും.
Most Read: ആർഎസ്എസിൽ നിന്നാണ് ആം ആദ്‌മി പാർട്ടി ഉണ്ടായത്; പ്രിയങ്ക ഗാന്ധി