തിരുവനന്തപുരം: കോവിഡ് മൂലം അനാഥരാകപ്പെട്ട കുട്ടികൾക്ക് കേന്ദ്ര സർക്കാർ നൽകുന്ന ധന സഹായത്തിന് ഇതുവരെ ഒരു അപേക്ഷയും ലഭിച്ചില്ലെന്ന് കേന്ദ്ര വനിതാ- ശിശുക്ഷേമ വകുപ്പ് മന്ത്രി സ്‌മൃതി ഇറാനി ലോക്‌സഭയിൽ. ഡീൻ കുര്യോക്കോസ് എംപി തന്റെ ഫേസ്ബുക്കിലൂടെയാണ് ഇക്കാര്യം പുറത്തുവിട്ടത്.
സംസ്‌ഥാന സർക്കാരിന്റെ കെടുകാര്യസ്‌ഥത മൂലമാണ് ഇത്തരത്തിൽ അർഹരായവർക്ക് ആനുകൂല്യങ്ങൾ നഷ്‌ടമാകുന്നത്. കണക്കനുസരിച്ച് ഒമ്പത് കുട്ടികൾക്കാണ് കേരളത്തിൽ കോവിഡ് മൂലം മാതാപിതാക്കളെ നഷ്‌ടമായത്. ഇതിനായി 1135.84 ലക്ഷം കേരളത്തിന് നീക്കിവച്ചെങ്കിലും ഇതുവരെ കേരളത്തിൽ നിന്ന് ധനസഹായത്തിനായി ആരും രജിസ്‌റ്റർ ചെയ്‌തിട്ടില്ലെന്ന് സ്‌മൃതി ഇറാനി അറിയിച്ചതായി ഡീൻ കുര്യോക്കോസ് പറഞ്ഞു.
കോവിഡ് മൂലം അച്ഛനും അമ്മയും മരിച്ച് അനാഥരായ കുട്ടികൾക്കാണ് പിഎം കെയേർസ് ഫണ്ടിൽ നിന്ന് സഹായം നൽകുന്നത്. അനാഥരായ ഓരോ കുട്ടിക്കും വേണ്ടി 10 ലക്ഷം രൂപയുടെ സഹായമാണ് നൽകുക. 18 വയസ് വരെ പ്രതിമാസം സ്‌റ്റൈപ്പൻഡും, 23 വയസുവരെ ഉന്നത വിദ്യാഭ്യാസത്തിനുള്ള സഹായവും ഈ സ്‌കീമിൽ ലഭ്യമാകും.
Also Read: കർണാടകയിൽ പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്‌ഞ ആഗസ്‌റ്റ് നാലിന്