ഇടുക്കി: ഏലം കർഷകരിൽ നിന്നും വനംവകുപ്പ് ഉദ്യോഗസ്‌ഥർ ഓണപ്പിരിവ് നടത്തിയ സംഭവത്തിൽ ഇടുക്കി ഫ്‌ളയിങ് സ്‌ക്വാഡ് ഡിഎഫ്ഒ ഇന്ന് റിപ്പോർട് സമർപ്പിച്ചു. വനം വിജിലൻസ് കോട്ടയം കൺസർവേറ്റർക്കാണ് റിപ്പോർട് സമർപ്പിച്ചത്. സസ്‌പെൻഷനിലായ രണ്ട് ഉദ്യോഗസ്‌ഥരുടെ പങ്ക് സംബന്ധിച്ചാണ് റിപ്പോർട്ടിൽ ഉള്ളതെന്നാണ് സൂചന.
അനധികൃത പണപ്പിരിവിനെ തുടർന്ന് ഇന്നലെ പുളിയൻമല സെക്ഷൻ ഓഫിസിലെ രണ്ടു ജീവിനക്കാരെ സസ്‌പെൻഡ് ചെയ്‌തിരുന്നു. തുടർന്നാണ് അന്വേഷണത്തിന്റെ ഭാഗമായി ഇടുക്കി ഫ്‌ളയിങ് ഡിഎഫ്ഒ പുളിയൻമല, വണ്ടൻമേട് സെക്ഷൻ ഓഫിസുകളിലെത്തി പരിശോധന നടത്തിയത്. പരാതിക്കാരുടെ മൊഴിയും രേഖപെടുത്തിയിട്ടുണ്ട്. ഇതിന്റെ അടിസ്‌ഥാനത്തിലാണ് കോട്ടയം വിജിലൻസ് കൺസർവേറ്റർക്ക് റിപ്പോർട് കൈമാറിയത്.
അനധികൃത പണപിരിവിൽ ഉന്നത ഉദ്യോഗസ്‌ഥരുടെ പങ്ക് സംബന്ധിച്ച് വനം വിജിലൻസ് വിഭാഗം അടുത്ത ദിവസങ്ങളിൽ അന്വേഷണം നടത്തും. എന്നാൽ രണ്ട് ഉദ്യോഗസ്‌ഥരിലേക്ക് മാത്രം അന്വേഷണം ചുരുക്കുന്നു എന്ന വിമർശനവും ഉയർന്നിട്ടുണ്ട്. ഇതിനിടെ സംഭവം വിവാദമായതിന് പിന്നാലെ പണം തിരികെ നൽകി ഒത്തു തീർപ്പിലാക്കാനുള്ള ശ്രമങ്ങളും നടന്നിരുന്നു.
Read also: ഷാനിമോൾ ഉസ്‌മാനെ തോൽപിക്കാൻ ഗൂഢാലോചന നടത്തി; ലിജുവിനെതിരെ കുഞ്ഞുമോൻ രംഗത്ത്