കണ്ണൂർ: കോതമംഗലത്ത് വെടിയേറ്റ് കൊല്ലപ്പെട്ട മാനസയുടെയും ആത്‌മഹത്യ ചെയ്‌ത രാഖിലിന്റെയും മൃതദേഹം ഇന്ന് സംസ്‌കരിക്കും. പോസ്‌റ്റുമോര്‍ട്ടത്തിന് ശേഷം ഇന്നലെ രാത്രി തന്നെ ഇരുവരുടെയും മൃതദേഹം സ്വദേശമായ കണ്ണൂരിലെത്തിച്ചിരുന്നു. എകെജി സ്‌മാരക സഹകരണ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മാനസയുടെ മൃതദേഹം രാവിലെ എട്ടുമണിയോടെ കണ്ണൂര്‍ നാറാത്ത് വീട്ടിലെത്തിക്കും. തുടര്‍ന്ന് പയ്യാമ്പലം ശ്‌മശാനത്തിലാകും സംസ്‌കാരം. രാഖിലിന്റെ സംസ്‌കാരം പിണറായിയിലെ ശ്‌മശാനത്തില്‍ നടക്കും.
കേസിൽ അന്വേഷണം പുരോഗമിക്കുകയാണ്. ഇരുവരുടെയും മൊബൈൽ ഫോൺ രേഖകളും കൊലപ്പെടുത്താൻ ഉപയോഗിച്ച തോക്കും അന്വേഷണത്തിൽ നിർണായകമാകും. രാഖിൽ ഉപയോഗിച്ച തോക്ക് വടക്കേ ഇന്ത്യയില്‍ നിന്നും കൊണ്ടുവന്നതാണ് എന്നാണ് സൂചന. ലൈസന്‍സ് ഇല്ലാത്ത ഈ തോക്ക് കേരളത്തില്‍ കണ്ടുവരാത്ത തരമാണെന്നാണ് പ്രാഥമിക നിഗമനം.
തോക്ക് ഫാക്‌ടറി നിര്‍മിതമല്ലെന്നും കണ്ടെത്തിയുണ്ട്. തോക്കിന്റെ ഉറവിടം സംബന്ധിച്ച് വിശദമായ അന്വേഷണമാണ് നടത്തുന്നത്. രാഖിൽ വടക്കേ ഇന്ത്യയില്‍ പോയതായി സൈബര്‍ പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ബിഹാര്‍, ഉത്തര്‍ പ്രദേശ് സംസ്‌ഥാനങ്ങളില്‍ പോയതായാണ് വിവരം. വടക്കേ ഇന്ത്യയില്‍ ലഭിക്കുന്ന തരത്തിലുള്ള ഈ തോക്ക് രാഖില്‍ തന്നെ കേരളത്തിലേക്ക് കൊണ്ടുവന്നതാകാം എന്നാണ് സൂചന.
വെള്ളിയാഴ്‌ചയാണ് കോതമംഗലം നെല്ലിക്കുഴിയിൽ ഡെന്റൽ കോളേജ് വിദ്യാർഥിനിയായ കണ്ണൂർ നാറാത്ത് രണ്ടാം മൈൽ സ്വദേശിനി പിവി മാനസയെ സുഹൃത്തായ രാഖിൽ വെടിവച്ച് കൊലപ്പെടുത്തിയത്. ഇതിന് ശേഷം ഇയാൾ സ്വയം ജീവനൊടുക്കയും ചെയ്‌തു.
Read also: ഓണക്കിറ്റ് വിതരണ ഉൽഘാടനത്തിന് പ്രമുഖരെ എത്തിക്കണം; വിചിത്ര ഉത്തരവുമായി സർക്കാർ