റോം: ജി20 ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി റോമിലെത്തി. നാളെ മാർപാപ്പയുമായി കൂടിക്കാഴ്‌ച നടത്തുമെന്നാണ് വിവരം. ജവഹർലാൽ നെഹ്റു, ഇന്ദിരാഗാന്ധി, എകെ ഗുജ്‌റാൾ, എബി വാജ്‌പേയ് എന്നിവർക്ക് ശേഷം വത്തിക്കാനിൽ എത്തി മാർപാപ്പയെ കാണുന്ന അഞ്ചാമത്തെ ഇന്ത്യൻ പ്രധാനമന്ത്രിയാണ് നരേന്ദ്രമോദി.
സെന്റ് പീറ്റേഴ്‌സ് ബസലിക്കയ്‌ക്ക് സമീപം വത്തിക്കാൻ പാലസിൽ ഉച്ചയ്‌ക്ക് ഒരു മണിയോടെയാകും കൂടിക്കാഴ്‌ച നടക്കുക. അരമണിക്കൂർ നീണ്ടുനിൽക്കുന്ന കൂടിക്കാഴ്‌ചയ്‌ക്ക് അന്താരാഷ്‌ട്ര തലത്തിൽ വലിയ പ്രാധാന്യമാണുള്ളതെന്നാണ് റിപ്പോർട്ടുകൾ.
ഫ്രാൻസിസ് മാർപാപ്പയെ മോദി ഇന്ത്യ സന്ദർശിക്കാൻ ക്ഷണിക്കുമെന്നും സൂചനയുണ്ട്. മുൻപ് ബംഗ്‌ളാദേശ് സന്ദർശനത്തിനിടെ മാർപാപ്പ ഇന്ത്യയിൽ എത്താൻ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. 1999 ജോൺ പോൾ രണ്ടാമൻ ഇന്ത്യയിൽ എത്തിയിട്ടുണ്ട്. എബി വാജ്‌പേയിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാർ അന്ന് വലിയ സ്വീകരണമാണ് മാർപാപ്പയ്‌ക്ക് നൽകിയത്.
നാളെ മുതൽ രണ്ട് ദിവസമായാണ് റോമിൽ ജി20 ഉച്ചകോടി നടക്കുക. കോവിഡ് മഹാമാരി സൃഷ്‌ടിച്ച ആഗോള സാമ്പത്തിക- വ്യാവസായിക മാന്ദ്യം ഉൾപ്പടെയുള്ള കാര്യങ്ങൾ ഉച്ചകോടിയിൽ ചർച്ചയാകും.
Also Read: ലളിത്പൂരിൽ മരിച്ച കർഷകരുടെ കുടുംബങ്ങളെ സന്ദർശിച്ച് പ്രിയങ്ക ഗാന്ധി