തൃശൂർ: ചീയാരത്ത് പ്രണയാഭ്യർഥന നിരസിച്ച പെൺകുട്ടിയെ കഴുത്തറുത്ത ശേഷം തീ കൊളുത്തി കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും. എഞ്ചിനീയറിങ് വിദ്യാർഥിനി നീതുവിനെ കൊലപ്പെടുത്തിയ കേസിൽ വടക്കേക്കാട് സ്വദേശി നിധീഷിനെയാണ് തൃശൂർ ജില്ലാ പ്രിൻസിപ്പൽ കോടതി ശിക്ഷിച്ചത്.
2019 ഏപ്രിൽ 4നാണ് കേസിനാസ്‌പദമായ സംഭവം നടക്കുന്നത്. കാക്കനാടുള്ള ഐടി കമ്പനിയിൽ ജീവനക്കാരനായ നിധീഷ് കളമശേരിയിൽ നിന്ന് കത്തിയും വിഷവും നായരങ്ങാടിയിലെ പെട്രോൾ പമ്പിൽ നിന്ന് പെട്രോളും വാങ്ങി ചീയാരം പോസ്‌റ്റ് ഓഫീസിന് സമീപമുള്ള നീതുവിന്റെ വീട്ടിലേക്ക് എത്തി. തുടർന്ന് പെൺകുട്ടിയുടെ വീടിന്റെ അടുക്കള വഴി അകത്തേക്ക് കയറി. തുടർന്ന് നീതുവുമായി വാക്കുതർക്കം ഉണ്ടാവുകയും നിധീഷ് കത്തിയെടുത്ത് കുത്തുകയുമായിരുന്നു. ശേഷം കയ്യിലുണ്ടായിരുന്ന പെട്രോൾ ഒഴിച്ച് തീകൊളുത്തി.
Also Read: പോലീസ് നിയമ ഭേദഗതി പിൻവലിച്ചതിൽ സന്തോഷം; പ്രശാന്ത് ഭൂഷൺ
ശബ്‌ദം കേട്ട് വീട്ടുകാർ ഓടിയെത്തി പെൺകുട്ടിയെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. രക്ഷപെടാൻ ശ്രമിച്ച പ്രതിയെ അയൽവാസികൾ പിടികൂടി പോലീസിൽ ഏൽപിക്കുകയായിരുന്നു. നെടപുഴ പോലീസ് രജിസ്‌റ്റർ ചെയ്‌ത കേസിൽ സിറ്റി ക്രൈം ബ്രാഞ്ച് പോലീസ് കമ്മീഷണറായ സിഡി ശ്രീനിവാസനാണ് അന്വേഷണം പൂർത്തിയാക്കിയത്.