തിരുവനന്തപുരം: രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജിയുടെ രണ്ടാമത്തെ ക്യാമ്പസിന് ആര്‍എസ്എസ് മേധാവിയായിരുന്ന എംഎസ് ഗോള്‍വാള്‍ക്കറുടെ പേരിടാന്‍ തീരുമാനിച്ചതില്‍ എതിർപ്പുമായി സിപിഎമ്മും കോൺഗ്രസും. കേന്ദ്ര തീരുമാനം അങ്ങേയറ്റം ഹീനവും പ്രതിഷേധകരവും ആണെന്ന് സിപിഎം പോളിറ്റ്ബ്യൂറോ അംഗം എംഎ ബേബി പ്രതികരിച്ചു. കേരള സമൂഹത്തിൽ ഇതിന്റെ പേരിൽ ഒരു വർഗീയ വിഭജനം ഉണ്ടാക്കി നേട്ടം കൊയ്യാനുള്ള ആർഎസ്എസിന്റെ കുൽസിതനീക്കമാണ് ഇതിനു പിന്നിൽ. കേരളത്തിലെ ജനാധിപത്യ സമൂഹം ഒന്നടങ്കം ഈ നീക്കത്തെ എതിർക്കണമെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്‌റ്റിൽ ആവശ്യപ്പെട്ടു.
ഇന്ത്യയിൽ വർഗീയ വിദ്വേഷം പടർത്താൻ നേതൃത്വം കൊടുത്ത ആളാണ് ഗാന്ധിജിയെ വെടിവച്ചു കൊന്ന കാലത്തെ ഈ ആർഎസ്എസ് മേധാവി. 1940 മുതൽ 1970 വരെ ഗോൾവാൾക്കർ ആർഎസ്എസ് മേധാവി ആയിരുന്ന കാലത്താണ് ഇന്ത്യ കണ്ട ഏറ്റവും വലിയ വർഗീയലഹളകൾ അവർ നടത്തിയത്. ആധുനിക ഇന്ത്യയുടെ വർഗീയ വൽക്കരണത്തിന് അടിത്തറയിട്ട ഈ ഹിന്ദു മേധാവിത്വ വർഗീയവാദിയുടെ പേര് കേരളത്തിലെ ഒരു സ്‌ഥാപനത്തിന് നൽകുന്നത് മനപൂർവം പ്രകോപനം സൃഷ്‌ടിക്കാനാണെന്നും എംഎ ബേബി പറഞ്ഞു.
അതേസമയം, രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജിയുടെ രണ്ടാമത്തെ ക്യാമ്പസിന് ഗോള്‍വാള്‍ക്കറുടെ പേര് നൽകാനുള്ള തീരുമാനം വർഗീയത വളർത്താനേ ഉപകരിക്കൂവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഇതിനെതിരെ പ്രധാനമന്ത്രിക്ക് കത്ത് നൽകിയതായും തീരുമാനത്തിൽ നിന്ന് കേന്ദ്ര സർക്കാർ പിൻമാറണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
മതവിദ്വേഷവും, ഫാസിസവും, അസഹിഷ്‌ണുതയും മാത്രം മുഖമുദ്രയാക്കുകയും ഇന്ത്യയിലെ നിരവധി വര്‍ഗീയ കലാപങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുകയും ചെയ്‌തുവെന്ന ആരോപണം നേരിടുന്നതുമായ സംഘടനയാണ് ആര്‍എസ്എസ്. ആ സംഘടനയുടെ അധ്യക്ഷനായിരുന്ന ഒരു വ്യക്‌തിയുടെ പേര് ഇന്ത്യയുടെ അഭിമാനമായ ഒരു ശാസ്‌ത്ര സാങ്കേതിക സ്‌ഥാപനത്തിന് നല്‍കുന്നത് വിരോധാഭാസമാണെന്നും ചെന്നിത്തല പറഞ്ഞു.
അധികാരം കിട്ടുമ്പോൾ എന്തും ചെയ്യാമെന്ന അവസ്‌ഥയാണ് ഉള്ളതെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പ്രതികരിച്ചു.
രാജീവ് ഗാന്ധി സെന്റർ ഫോര്‍ ബയോടെക്നോളജി തിരുവനന്തപുരത്ത് ആരംഭിക്കുന്ന രണ്ടാമത്തെ ക്യാമ്പസിനാണ് ഗോള്‍വാള്‍ക്കറുടെ പേരിട്ടത്. കഴിഞ്ഞ ദിവസം നടന്ന വീഡിയോ കോൺഫറൻസിൽ കേന്ദ്ര ശാസ്‌ത്ര സാങ്കേതിക വകുപ്പ് മന്ത്രി ഹർഷവർധൻ ആണ് പേര് പ്രഖ്യാപിച്ചത്. ശ്രീ ഗുരുജി മാധവ സദാശിവ ഗോള്‍വാള്‍ക്കര്‍ നാഷണല്‍ സെന്റർ ഫോര്‍ കോംപ്ളക്‌സ് ഡിസീസ് ഇന്‍ ക്യാന്‍സര്‍ ആന്‍ഡ് വൈറല്‍ ഇന്‍ഫെക്ഷന്‍ എന്നാകും സ്‌ഥാപനത്തിന്റെ പേര്.
Also Read: ബാലഭാസ്‌കറിന്റെ മരണം; അപകടത്തിന് മുൻപെടുത്ത ഇൻഷുറൻസ് പോളിസിയിൽ അന്വേഷണം