തിരുവനന്തപുരം: രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്‌നോളജി ഗവേഷണ കേന്ദ്രത്തിന് ആർഎസ്എസ് ആചാര്യൻ ഗോൾവാൾക്കറുടെ പേരിടുന്നതുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങളിൽ പ്രതികരിച്ച് ധനകാര്യ മന്ത്രി തോമസ് ഐസക്ക്. ഗവേഷണ കേന്ദ്രത്തിന്റെ രണ്ടാമത്തെ ക്യാമ്പസിന് ആർഎസ്എസ് നേതാവിന്റെ പേര് നൽകാനുള്ള കേന്ദ്ര തീരുമാനത്തെ കേരളമാകെ എതിർത്തിരുന്നു. ഈ സാഹചര്യത്തിലാണ് സംസ്‌ഥാനം എന്തുകൊണ്ട് ഇക്കാര്യം എതിർക്കുന്നു എന്ന് വിശദീകരിച്ച് കൊണ്ട് ധനമന്ത്രി രംഗത്തെത്തിയത്. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് തോമസ് ഐസക്ക് ഇക്കാര്യം വ്യക്‌തമാക്കിയത്.
രണ്ട് കാരണങ്ങളാലാണ് കേന്ദ്ര തീരുമാനത്തിൽ കേരളത്തിന് വിയോജിപ്പ്. ഒന്ന്, കേന്ദ്ര സർക്കാരിന് സംസ്ഥാനം വിട്ടുകൊടുത്ത സ്‌ഥാപനമാണ് രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്‌നോളജി. 2007 ഓഗസ്‌റ്റ് 2ന് അന്നത്തെ ശാസ്‌ത്ര സാങ്കേതിക വകുപ്പ് മന്ത്രി കപിൽ സിബലാണ് സ്‌ഥാപനം കേന്ദ്രസർക്കാർ ഏറ്റെടുത്ത പ്രഖ്യാപനം നടത്തിയത്. അന്താരാഷ്‌ട്ര നിലവാരത്തിൽ ഉയർത്തുന്നതിന് വേണ്ടി സ്‌ഥാപനം കേന്ദ്രസർക്കാരിന് കൈമാറിയതിൽ സംസ്‌ഥാന സർക്കാരിന് അദ്ദേഹം നന്ദി പറയുകയും ചെയ്‌തിരുന്നു. അന്താരാഷ്‌ട്ര നിലവാരത്തിലുള്ള സ്‌ഥാപനമായി വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് കേന്ദ്ര സർക്കാരിന് കൈമാറിയത്, അല്ലാതെ സംഘിനേതാക്കളുടെ പേരിട്ട് അപമാനിക്കാനല്ലെന്ന് മന്ത്രി തുറന്നടിച്ചു.
രാജീവ് ഗാന്ധി ബയോടെക്നോളജി ഗവേഷണ കേന്ദ്രത്തിന് ഗോൾവാൾക്കറുടെ പേരിടുന്നതിൽ കേരളത്തിന് രണ്ടു കാരണങ്ങളാൽ വിയോജിപ്പുണ്ട്….
Posted by Dr.T.M Thomas Isaac on Sunday, 6 December 2020
രണ്ടാമത്തെ കാരണം സമൂഹ മാദ്ധ്യമങ്ങളിൽ ഉൾപ്പടെ ഏറെ ചർച്ചാ വിഷയമായ ഒന്നാണ്. കേരളീയരെ പൊതുവെയും കേരളത്തിലെ സ്‌ത്രീകളെ വിശേഷിച്ചും അപമാനിച്ച ഒരു ചരിത്രം ഗോൾവാൾക്കറിനുണ്ടെന്ന് മന്ത്രി പറയുന്നു. വി മുരളീധരനും എംടി രമേശുമൊക്കെ ഇക്കാര്യം മനസിലാക്കണം. അത്തരമൊരു വ്യക്‌തിയുടെ പേരിലല്ല നമ്മുടെ നാട്ടിലെ പ്രധാനപ്പെട്ട ഒരു സ്‌ഥാപനം അറിയപ്പെടേണ്ടത്. ശാസ്‌ത്രവിരുദ്ധവും സംസ്‌കാരശൂന്യവും മനുഷ്യരാശിയുടെ തന്നെ അന്തസ് കെടുത്തുന്നതുമായ ആശയങ്ങളുടെ ഉടമയായ ഒരു വംശീയവാദിയുടെ പേരിലല്ല രാജീവ് ഗാന്ധി സെന്റർ അറിയപ്പെടേണ്ടതെന്നും മന്ത്രി വ്യക്‌തമാക്കി.
Also Read: പാലാരിവട്ടം അഴിമതിക്കേസ്; ഇബ്രാഹിം കുഞ്ഞിന്റെ ജാമ്യാപേക്ഷ 11 ന് പരിഗണിക്കും
കേന്ദ്ര തീരുമാനം തിരുത്താൻ വി മുരളീധരനെ പോലുള്ളവർ സമ്മർദ്ദം ചെലുത്തണമെന്നും അദ്ദേഹം അഭ്യർഥിച്ചു. മലയാളികളെയും കേരളത്തെയും അപമാനിക്കുന്ന ഈ പ്രവർത്തിയിൽ നിന്ന് കേന്ദ്രം പിൻമാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.