എറണാകുളം : പാലാരിവട്ടം പാലം അഴിമതിക്കേസില്‍ അറസ്‌റ്റിലായ മുന്‍മന്ത്രി വികെ ഇബ്രാഹിം കുഞ്ഞിന്റെ ജാമ്യാപേക്ഷ ഈ മാസം 11 ആം തീയതി പരിഗണിക്കാനായി ഹൈക്കോടതി മാറ്റിവച്ചു. എന്നാല്‍ അടിയന്തിരമായി ഹരജി പരിഗണിക്കണമെന്ന് ഇബ്രാഹിം കുഞ്ഞ് കോടതിയെ അറിയിച്ചു. രോഗബാധിതനായി ചികിൽസയിൽ കഴിയുന്ന തന്നെ ആശുപത്രിയില്‍ വച്ച് കസ്‌റ്റഡിയില്‍ എടുക്കുമെന്ന് ആശങ്കയുണ്ടെന്നും അദ്ദേഹവും കോടതിയെ അറിയിച്ചു.
എന്നാല്‍ കേസുമായി ബെന്ധപ്പെട്ട് ഇബ്രാഹിം കുഞ്ഞിനെ വീണ്ടും ചോദ്യം ചെയ്യണമെന്ന് സര്‍ക്കാര്‍ കോടതിയില്‍ വ്യക്‌തമാക്കി. നാല് ദിവസം കൂടി ചോദ്യം ചെയ്യണമെന്നാണ് സര്‍ക്കാര്‍ കോടതിയില്‍ ആവശ്യപ്പെട്ടത്. ഈ സാഹചര്യത്തില്‍ കോടതി സര്‍ക്കാരിനോട് വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടു. തുടര്‍ന്നാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത് 11 ലേക്ക് മാറ്റിയത്.
കേസില്‍ തന്റെ അറസ്‌റ്റ് രാഷ്‌ട്രീയ പ്രേരിതമാണെന്നാണ് ഇബ്രാഹിം കുഞ്ഞ് കോടതിയില്‍ വ്യക്‌തമാക്കിയത്. താന്‍ അന്വേഷണത്തോട് പൂര്‍ണമായി സഹകരിക്കുന്നുണ്ടെന്നും, തനിക്ക് അഴിമതിയുമായി ബന്ധമുണ്ടെന്ന് സ്‌ഥാപിക്കാനുള്ള തെളിവുകള്‍ ഒന്നും തന്നെ ഇതുവരെ കണ്ടെത്തിയിട്ടില്ലെന്നും അദ്ദേഹം കോടതിയില്‍ പറഞ്ഞു. താന്‍ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ടെന്നും, തനിക്ക് വിദഗ്‌ധ ചികില്‍സ ആവശ്യമുണ്ടെന്നും അതിനാല്‍ ജാമ്യം അനുവദിക്കണമെന്നും അദ്ദേഹം ഹരജിയില്‍ വ്യക്‌തമാക്കിയിട്ടുണ്ട്. പാലാരിവട്ടം അഴിമതിക്കേസില്‍ അഞ്ചാം പ്രതിയായ വികെ ഇബ്രാഹിം കുഞ്ഞിന്റെ ജാമ്യാപേക്ഷ നേരത്തെ മുവാറ്റുപുഴ വിജിലന്‍സ് കോടതി തള്ളിയിരുന്നു. തുടര്‍ന്നാണ് അദ്ദേഹം ഹൈക്കോടതിയെ സമീപിച്ചത്.
Read also : പുതിയ പാർലമെന്റ് മന്ദിരം; നിർമ്മാണത്തിന് തിടുക്കം വേണ്ടെന്ന് സുപ്രീം കോടതി