തിരുവനന്തപുരം: രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിയുടെ രണ്ടാമത്തെ ക്യാമ്പസിന് ആർഎസ്എസ് മേധാവിയായിരുന്ന എംഎസ് ഗോൾവാൾക്കറുടെ പേരിടാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തിൽ പ്രതികരണവുമായി അഭിഭാഷകനും സാമൂഹ്യ പ്രവര്‍ത്തകനുമായ ഹരീഷ് വാസുദേവന്‍. ഒരു സ്‌ഥാപനത്തിന്റെ പേരിടലിന്റെ മാനദണ്ഡം അധികാരത്തിന്റെ ധാർഷ്‌ട്യം മാത്രമാണെന്നാണ് ആർഎസ്എസും ബിജെപിയും പറയാതെ പറയുന്നത്. അതുകൊണ്ടാണ് ദേശവിരുദ്ധനും ശാസ്‌ത്രവിരുദ്ധനുമായ ഒരാളുടെ പേര് തിരുവനന്തപുരത്തെ ഏറ്റവും ശ്രദ്ധേയമായ ശാസ്‌ത്ര സ്‌ഥാപനത്തിന് ഇടാൻ തീരുമാനിച്ചതെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
ഉള്ള അധികാരം ഉപയോഗിച്ച് സംസ്‌ഥാന സർക്കാരിന് കേരളത്തിലെ മാലിന്യ ഓടകൾക്കു വേണമെങ്കിൽ നരേന്ദ്രമോദിയുടെ പോലും പേരിടാം. അത് പാടില്ലെന്ന് നിയമത്തിൽ എവിടെയും പറയുന്നില്ലെന്നും അദ്ദേഹം പറയുന്നു.
ശാസ്‌ത്രത്തിനും ഗുണപരമായ സാമൂഹ്യമാറ്റത്തിനും സംഭാവന ചെയ്‌തവരുടെ പേര് വേണം സ്‌ഥാപനങ്ങൾക്ക് ഇടാനെന്ന് അറിയാത്തതുകൊണ്ടല്ല ഇവരുടെയൊക്കെ പേര് നിര്‍ദേശിക്കപ്പെടുന്നത്. ബിജെപി മാത്രമല്ല, നാളെ ഏത് രാഷ്‌ട്രീയ പാർട്ടി അധികാരത്തിൽ വന്നാലും ഇത്തരം പ്രവർത്തികൾ ചെയ്‌താൽ അതിനെ അംഗീകരിക്കരുതെന്നും ഹരീഷ് വാസുദേവൻ കൂട്ടിച്ചേർത്തു.
Also Read: വിവാദങ്ങൾ ജനങ്ങളെ സ്വാധീനിക്കില്ല; ആരോപണങ്ങൾക്ക് മറുപടിയുമായി കടകംപള്ളി