തിരുവന്തപുരം: രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജി ക്യാമ്പസിന്റെ പേര് മാറ്റി ആര്‍എസ്എസ് തലവന്‍ ഗോള്‍വാള്‍ക്കറിന്റെ പേര് നല്‍കാനുള്ള കേന്ദ്രത്തിന്റെ തീരുമാനത്തില്‍ കടുത്ത വിമര്‍ശനം ഉന്നയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍.
രാഷ്‌ട്രീയതിമിരം ബാധിച്ച തീരുമാനമാണിതെന്നും ശാസ്‌ത്രത്തിന്റെ വളര്‍ച്ചക്കും പുരോഗതിക്കും ഉതകുന്ന എന്ത് സംഭാവനയാണ് മാധവ് സദാശിവ് ഗോള്‍വാള്‍ക്കറില്‍നിന്ന് ഉണ്ടായിട്ടുള്ളത് എന്ന് ഈ ഘട്ടത്തില്‍ പരിശോധിക്കണമെന്നും പിണറായി വിജയന്‍ പറഞ്ഞു.
ലോകത്തെ ഏറ്റവും മഹത്തായ നിയമസംഹിത പ്രദാനം ചെയ്‌തത് മനുവാണെന്നും അതുകൊണ്ട് മനു സ്മൃതിയാണ് ഇന്ത്യയുടെ ഭരണഘടന ആകേണ്ടത് എന്നും കരുതിയ വ്യക്‌തിയാണദ്ദേഹം.
‘ഹിറ്റ്‌ലറുടെ കീഴില്‍ ജര്‍മനിയില്‍ നടന്ന വംശഹത്യയില്‍നിന്ന് ഇന്ത്യക്ക്- വിലപ്പെട്ട പാഠം ഉള്‍ക്കൊള്ളാനുണ്ട് ‘എന്ന് ‘നാം, നമ്മുടെ ദേശീയത നിര്‍വചിക്കപ്പെടുമ്പോള്‍’ എന്നു പുസ്‌തകം എഴുതിയ ഗോള്‍വാള്‍ക്കര്‍ ഇന്ത്യന്‍ ഭരണഘടനയുടെ ഉള്ളടക്കത്തിന് എതിരായി നിലകൊണ്ട ആളാണ്.
തിരുവനന്തപുരത്ത് ചാരിറ്റബിള്‍ സൊസൈറ്റി ആയി 1990ല്‍ തുടങ്ങിയ സ്‌ഥാപനത്തെയാണ് പിന്നീട് സംസ്‌ഥാന സര്‍ക്കാര്‍ ഏറ്റെടുത്ത് രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജി എന്ന പേരില്‍ അന്തര്‍ദേശീയ നിലവാരത്തിലുള്ള ഗവേഷണ കേന്ദ്രമാക്കി വികസിപ്പിച്ചത്.
2007ല്‍ സ്വയംഭരണാവകാശമുള്ള സ്‌ഥാപനമാക്കി കേന്ദ്ര സര്‍ക്കാര്‍ അതിനെ പരിവര്‍ത്തനം ചെയ്‌തു. തിരുവനന്തപുരം നഗരത്തിന്റെ ഹൃദയഭാഗത്ത് 20 ഏക്കര്‍ സ്‌ഥലമാണ് പ്രതിഫലം വാങ്ങാതെ സംസ്‌ഥാന സര്‍ക്കാര്‍ വിട്ടുകൊടുത്തത്.
ഭരണഘടന അനുശാസിക്കുന്ന അധികാരസ്‌ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ ഭരണഘടനയുടെ അന്തസത്ത ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കണം. അതാണ് നാടിന്റെ പുരോഗതിക്ക് അനിവാര്യം. പിണറായി വിജയന്‍ കൂട്ടിച്ചേര്‍ത്തു.
Read also: ‘നമോ പറഞ്ഞത് ശരിയായിരുന്നു’; പെട്രോൾ വില വർധനവിൽ മോദിയെ ട്രോളി തരൂർ