ന്യൂഡെൽഹി: രാജ്യത്തെ പെട്രോൾ വില വർധനവിൽ കേന്ദ്ര സർക്കാരിനെ വിമർശിച്ച് ശശി തരൂർ. 2012ൽ ഗുജറാത്ത് മുഖ്യമന്ത്രി ആയിരിക്കെ പെട്രോൾ വില വർധനവിനെതിരെ നരേന്ദ്ര മോദി കുറിച്ച ട്വീറ്റ് പങ്കുവെച്ചാണ് തരൂരിന്റെ വിമർശനം.
“നമോ ശരിയായിരുന്നു. സർക്കാരിന്റെ പരാജയത്തിന് പ്രധാന ഉദാഹരണമാണ് പെട്രോൾ വിലയിലെ വൻ വർധനവ്. യുപിഎ സർക്കാരിന്റെ കാലത്ത് ബാരലിന് 140 ഡോളറായിരുന്നു പെട്രോളിന്റെ വില. എന്നാൽ ബിജെപി ഭരിക്കുമ്പോൾ മൂന്നിലൊന്ന് മാത്രമാണുള്ളത്. സാമ്പത്തിക ദുരുപയോഗവും അനിയന്ത്രിത നികുതി വർധനയുമാണ് ഇതിന് കാരണം”, തരൂർ ട്വീറ്റ് ചെയ്‌തു.
“പെട്രോൾ വിലയിലെ വൻ വർധനവ് കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള യുപിഎ സർക്കാരിന്റെ പരാജയത്തിന്റെ പ്രധാന ഉദാഹരണമാണ്. ഇത് ഗുജറാത്തിന് നൂറുകണക്കിന് കോടിയുടെ അധികഭാരം നൽകും”, എന്നായിരുന്നു 2012ൽ മോദി ട്വീറ്റ് ചെയ്‌തത്.
വൻ നികുതിയിലൂടെയും സബ്‌സിഡി ഒഴിവാക്കിയും കേന്ദ്ര സർക്കാരും ഇന്ധന വില വർധിപ്പിച്ച് എണ്ണക്കമ്പനികളും കോടികളുടെ കൊള്ളലാഭമാണ് നേടുന്നത്. രാജ്യാന്തര വിപണിയിൽ അസംസ്‌കൃത എണ്ണവില സമീപകാലത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണുള്ളത്. എന്നിട്ടും രാജ്യത്തെ ഇന്ധനവില കുതിച്ചുയരുകയാണ്.
രാജ്യത്തിന്റെ ശ്രദ്ധയാകർഷിച്ച് കർഷക സമരവും സംസ്‌ഥാനത്ത് തദ്ദേശ തിരഞ്ഞെടുപ്പും സജീവമായിരിക്കെ ചർച്ചകൾക്കും പതിഷേധങ്ങൾക്കും ഇടം നൽകാതെയാണ് ഇന്ധനവിലയുടെ മറവിൽ പകൽകൊള്ള അരങ്ങേറുന്നത്. ഭോപ്പാൽ (91.59), ഡെൽഹി (83.71), മുംബൈ (90.34), ചെന്നൈ (86. 51), കൊൽക്കത്ത (85.19) എന്നിങ്ങനെയാണ് രാജ്യത്തെ പ്രധാന നഗരങ്ങളിൽ ഈടാക്കുന്ന പെട്രോൾ വില.
Read also: കോവിഡ് പാക്കേജ് 20 ലക്ഷം കോടി; വിതരണം ചെയ്‌തത് 10 ശതമാനത്തിൽ താഴെ മാത്രം