തിരുവനന്തപുരം: രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിയുടെ രണ്ടാമത്തെ ക്യാമ്പസിന് ആർഎസ്എസ് മേധാവിയായിരുന്ന എംഎസ് ഗോൾവാൾക്കറുടെ പേരിട്ടതിന് പിന്നാലെ ഉയർന്ന വിവാദത്തിൽ പ്രതികരണവുമായി ബിജെപി സംസ്‌ഥാന പ്രസിഡണ്ട് കെ സുരേന്ദ്രൻ. സിപിഎമ്മിന്റെയും കോൺഗ്രസിന്റെയും പ്രതിഷേധം ജമാഅത്തെ ഇസ്‍ലാമിയെ പോലുള്ള വർഗീയ സംഘടനകളെ തൃപ്‌തിപെടുത്താനാണെന്നും വർഗീയത ഇളക്കിവിടാനാണ് ശ്രമമെന്നും സുരേന്ദ്രന്‍ ആരോപിച്ചു.
തിരഞ്ഞെടുപ്പിൽ മറ്റു വിഷയങ്ങൾ ഇല്ലാതായപ്പോൾ മുസ്‍ലിം വർഗീയത ഇളക്കിവിടാൻ ശ്രമിക്കുകയാണ്. കേരളത്തിൽ ഇത് വിലപ്പോകില്ല. ഇതിനെതിരെ പ്രതിഷേധമുണ്ടാകുമെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.
രാജീവ് ഗാന്ധി സെന്റർ ഫോര്‍ ബയോടെക്നോളജി തിരുവനന്തപുരത്ത് ആരംഭിക്കുന്ന രണ്ടാമത്തെ ക്യാമ്പസിനാണ് ഗോള്‍വാള്‍ക്കറുടെ പേരിട്ടത്. കഴിഞ്ഞ ദിവസം നടന്ന വീഡിയോ കോൺഫറൻസിൽ കേന്ദ്ര ശാസ്‌ത്ര സാങ്കേതിക വകുപ്പ് മന്ത്രി ഹർഷവർധൻ ആണ് പേര് പ്രഖ്യാപിച്ചത്.
ശ്രീ ഗുരുജി മാധവ സദാശിവ ഗോള്‍വാള്‍ക്കര്‍ നാഷണല്‍ സെന്റർ ഫോര്‍ കോംപ്ളക്‌സ് ഡിസീസ് ഇന്‍ ക്യാന്‍സര്‍ ആന്‍ഡ് വൈറല്‍ ഇന്‍ഫെക്ഷന്‍ എന്നാകും സ്‌ഥാപനത്തിന്റെ പേര്. സംസ്‌ഥാനത്തെ മുൻനിര ഗവേഷണ സ്‌ഥാപനത്തിന് ഗോൾവാൾക്കറുടെ പേരിടുന്നതിൽ വ്യാപക പ്രതിഷേധം ഉയരുന്നുണ്ട്.
ഗോള്‍വാള്‍ക്കറുടെ പേരു നൽകാനുള്ള തീരുമാനം ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്രത്തിന് കത്ത് നല്‍കി. സ്‌ഥാപനത്തിന് വിഖ്യാത ഇന്ത്യന്‍ ശാസ്‌ത്രജ്‌ഞന്റെ പേര് നല്‍കണമെന്നും അദ്ദേഹം കേന്ദ്രമന്ത്രി ഹര്‍ഷവർധന് അയച്ച കത്തില്‍ ആവശ്യപ്പെട്ടു.
Also Read: ഊരാളുങ്കൽ സൊസൈറ്റിക്ക് എതിരെ എൻഫോഴ്‌സ്‌മെന്റ് അന്വേഷണം