കണ്ണൂർ: സ്വർണ ഇടപാടിലൂടെ നിരവധി പേരെ തട്ടിപ്പിന് ഇരയാക്കിയ സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കി. കണ്ണൂർ ഫോർട്ട് റോഡിലെ സികെ ഗോൾഡ് മാർക്കറ്റിങ് വിഭാഗം ജീവനക്കാരനായിരുന്ന അത്താഴക്കുന്ന് കൊരമ്പത്ത് ഹൗസിൽ കെപി നൗഷാദിനെതിരെയാണ് (47) കണ്ണൂർ ടൗൺ പോലീസ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. ജ്വല്ലറി ജീവനക്കാരൻ രണ്ടു കോടിയോളം രൂപയുമായി മുങ്ങിയതായാണ് പരാതി.
സഫ്രീന എന്ന സ്‌ത്രീയുടെ പരാതിയിലാണ് നൗഷാദിനെതിരെ കണ്ണൂർ ടൗൺ പോലീസ് കേസെടുത്തത്. ഇതിന് പുറമെ ഏഴോളം പരാതികളും ഇയാൾക്കെതിരെ പൊലീസിന് ലഭിച്ചിട്ടുണ്ട്. അതേസമയം, നൗഷാദ് വിദേശത്തേക്ക് കടന്നതായാണ് സൂചനയെന്ന് പോലീസ് പറയുന്നു. ആവശ്യപ്പെടുന്ന സമയത്ത് ഈടുകൂടാതെ അതേ തൂക്കത്തിൽ ആഭരണം തിരിച്ചു നൽകാമെന്ന വ്യവസ്‌ഥയിൽ സ്വർണവും നിക്ഷേപമെന്ന നിലയിൽ പണവും വാങ്ങി അമ്പതോളം പേരെയാണ് തട്ടിപ്പിന് ഇരയാക്കിയത്.
ഒരു ലക്ഷം മുതൽ 20 ലക്ഷം രൂപവരെ നിക്ഷപിച്ചവരുണ്ട്. ഒരു ലക്ഷത്തിന് പ്രതിമാസം 3000 മുതൽ 6000 രൂപവരെ പലിശ വാഗ്‌ദാനം ചെയ്യും. കൂടുതൽ തുക നിക്ഷേപിക്കുന്നവർക്ക് കൂടുതൽ പലിശയും വാഗ്‌ദാനം ചെയ്യും. ജ്വല്ലറിയുടെ മാർക്കറ്റിങ് ജനറൽ മാനേജരാണെന്ന് പരിചയപെടുത്തിയാണ് ഇയാൾ നിക്ഷേപകരെ വലയിലാക്കിയത്. കണ്ണൂർ സിറ്റി, അത്താഴക്കുന്ന്, കുന്നുംകൈ, പാപ്പിനിശ്ശേരി, വാരം, കാട്ടാമ്പള്ളി, കുന്നാവ്, കുഞ്ഞിപ്പള്ളി, ശാദുലിപ്പള്ളി തുടങ്ങിയ പ്രദേശത്തുകാരാണ് തട്ടിപ്പിന് ഇരയായത്.
Most Read: മോൻസന്റെ വീട്ടിലെ രഹസ്യ ക്യാമറകൾ പിടിച്ചെടുത്തു; പെൻഡ്രൈവ് കത്തിച്ചതിൽ ദുരൂഹത