കൊച്ചി: പത്ത് ദിവസത്തിനിടെ സംസ്‌ഥാനത്തെ സ്വർണവില പവന് 1,280 രൂപ കുറഞ്ഞു. കോവിഡ് പ്രതിസന്ധി വിപണിയെ ബാധിച്ചതോടെ സ്വർണത്തിന് മുൻ വർഷങ്ങളിലേത് പോലെ ആവശ്യക്കാർ ഇല്ലാതായി.
കോവിഡ് നിയന്ത്രണങ്ങൾ കർശനമായതോടെ വിവാഹം, അനുബന്ധ ചടങ്ങുകൾ എന്നിവയിൽ സ്വർണത്തിന്റെ പ്രാധാന്യവും നഷ്‌ടപ്പെട്ടുവെന്ന് കച്ചവടക്കാർ പറയുന്നു. ഇന്ന് പവന് 37600 രൂപയാണ് സ്വർണവില.
ഓഗസ്‌റ്റ് 11ന് സർവ്വകാല റെക്കോർഡിൽ എത്തിയ ശേഷമാണ് വില താഴുന്നത്. അന്ന് കേരളത്തിലെ വില പവന് 42000 രൂപയായിരുന്നു. എന്നാൽ പിന്നീട് ഇത് താഴേക്കിറങ്ങി. സെപ്റ്റംബർ 24ന് ഇത് 36720 വരെ എത്തിയിരുന്നു. ദീപാവലി സീസണിൽ ദേശീയ വിപണിയിൽ ഉണർവുണ്ടായെങ്കിലും കേരളത്തിലെ സ്‌ഥിതി മറിച്ചാണ്.
ഓഗസ്‌റ്റ് 7ന് അന്താരാഷ്‌ട്ര വിപണിയിൽ സ്വർണവില 2080 ഡോളറിലെത്തി. എന്നാൽ അമേരിക്കൻ തിരഞ്ഞെടുപ്പ് ഫലവും വാക്‌സിൻ റിപ്പോർട്ടുകളും പുറത്തുവന്നതോടെ വില 1970 ഡോളറിലെത്തി. 1862 ഡോളറാണ് ഇപ്പോഴത്തെ വില. നിലവിലെ സാഹചര്യത്തിൽ സ്വർണവിലയിൽ അനിശ്‌ചിതത്വം തുടരാനാണ് സാധ്യതയെന്ന് വിദഗ്‌ധർ അഭിപ്രായപ്പെടുന്നു.
Read Also: പാലാരിവട്ടം കേസ്; വിവി നാഗേഷിനെ വിജിലന്‍സ് അറസ്‌റ്റ് ചെയ്‌തു