കൊച്ചി: സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്നസുരേഷിന്റെ ജാമ്യഹർജി എറണാകുളം പ്രിൻസിപ്പൽ സെഷൻ കോടതി തള്ളി. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഇവരുടെ പേരിലെടുത്ത കള്ളപ്പണം സൂക്ഷിച്ചെന്ന കേസിലാണ് ജാമ്യാപേക്ഷ തള്ളിയത്. ഇവരുടെ ലോക്കറിൽ കണ്ടെത്തിയത് കള്ളപ്പണമാണെന്ന ഇഡിയുടെ പ്രാഥമിക വിലയിരുത്തൽ പരിഗണിച്ചാണ് സ്വപ്നക്കെതിരായ വിധി.
സ്വർണക്കടത്ത് കേസിൽ പങ്കുണ്ടെന്നും ഇന്ത്യയിലും വിദേശത്തുമായി നടന്ന ഗൂഢാലോചനകളിൽ പങ്കാളിയായെന്നുമുള്ള മൊഴിയാണ് സ്വപ്നക്ക് വിനയായത്. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനു മുൻപാകെ നൽകുന്ന മൊഴി കോടതി തെളിവായി സ്വീകരിക്കാമെന്ന വ്യവസ്ഥയാണ് അവർക്ക് തിരിച്ചടിയായത്. കേസിൽ ഉന്നത ഉദ്യോഗസ്ഥർക്കുള്ള പങ്കും മുഖ്യമന്ത്രിയുടെ ഓഫീസിൽ സ്വപ്നക്കുള്ള സ്വാധീനവും ഇഡി കോടതിയിൽ ഉന്നയിച്ചിരുന്നു.
ലോക്കറിൽ കണ്ടെത്തിയത് കള്ളപ്പണമല്ലെന്നും താൻ ജോലി ചെയ്തുണ്ടാക്കിയതാണെന്നും അവർ കോടതിയിൽ വാദമുയർത്തി. ലൈഫ് മിഷൻ കരാറിൽ കമ്പനി കോൺസുലേറ്റ് ജനറലിനു കമ്മീഷൻ നൽകുകയും അതിലൊരു വിഹിതമാണ് തനിക്ക് ലഭിച്ചതെന്നും അവർ മൊഴി നൽകിയിരുന്നു . 19 വയസ് മുതൽ ഉയർന്ന തസ്തികകളിൽ ജോലി ചെയ്ത് വരുന്ന വ്യക്തിയാണ് താനെന്നും അങ്ങനെ ലഭിച്ച പണവും സ്വർണവുമാണ് ലോക്കറിൽ നിന്നും കണ്ടെടുത്തതെന്നും അവർ പറഞ്ഞെങ്കിലും കോടതി അംഗീകരിച്ചില്ല.