തിരുവനന്തപുരം: കെപിസിസിയിൽ ഒരു തർക്കവുമില്ലെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കെപിസിസി പ്രസിഡണ്ട് കെ സുധാകരനുമായി നല്ല ബന്ധമാണുള്ളത്. അദ്ദേഹത്തിന് പൂർണ പിന്തുണ നൽകിയിട്ടുള്ള ആളാണ് ഞാൻ. പാർട്ടി ഒറ്റക്കെട്ടായാണ് പോകുന്നത്. ഇപ്പോഴുണ്ടായ വിവാദം മാദ്ധ്യമ സൃഷ്‌ടിയെന്നും ചെന്നിത്തല പറഞ്ഞു.
അതേസമയം, രമേശ് ചെന്നിത്തലക്ക് എതിരെ കോൺഗ്രസ് നേതൃത്വത്തിന് അതൃപ്‌തിയുണ്ടെന്ന വാർത്തകൾ കെ സുധാകരനും നിഷേധിച്ചു. ചെന്നിത്തലക്ക് എതിരെ പാർട്ടി നേതൃത്വത്തിന് മുന്നിൽ പരാതികളില്ലെന്നും വാർത്ത പ്രചരിക്കാനിടയായ സാഹചര്യം പരിശോധിക്കുമെന്നും കെപിസിസി അധ്യക്ഷൻ വ്യക്‌തമാക്കി.
എന്നാല്‍ നയപരമായ കാര്യങ്ങളിൽ ഒറ്റക്ക് തീരുമാനങ്ങൾ എടുക്കുന്നതിൽ രമേശ് ചെന്നിത്തലക്ക് എതിരെ സംസ്‌ഥാന കോൺഗ്രസ് നേതൃത്വത്തിന് അതൃപ്‌തിയുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. പ്രതിപക്ഷ നേതാവും കെപിസിസി അധ്യക്ഷനും ഉണ്ടായിട്ടും മറ്റൊരു അധികാര കേന്ദ്രമെന്ന നിലയിൽ രമേശ് ചെന്നിത്തല ഒറ്റക്ക് നയപരമായ കാര്യങ്ങൾ പറയുന്നുവെന്നാണ് നേതൃത്വത്തിന്റെ പരാതി.
പാർലമെന്ററി പാർട്ടി നേതൃസ്‌ഥാനത്ത് നിന്നും മാറിയ മുൻഗാമികൾ തുടരാത്ത ശൈലിയാണിതെന്ന പരാതിയാണ് നേതൃത്വത്തിന്. ലോകായുക്‌ത ഓർഡിനൻസിനെതിരെ നിയമസഭയിൽ നിരാകരണ പ്രമേയം കൊണ്ടുവരുമെന്ന ചെന്നിത്തലയുടെ കഴിഞ്ഞ ദിവസത്തെ പ്രഖ്യാപനത്തോടെയാണ് അതൃപ്‌തി രൂക്ഷമായത്. സഭാ സമ്മേളനം തുടങ്ങാനിരിക്കെ സഭയിലെ പ്രതിപക്ഷ നീക്കങ്ങൾ പാർലമെന്ററി പാർട്ടി തീരുമാനിച്ച് പ്രതിപക്ഷനേതാവ് പ്രഖ്യാപിക്കേണ്ടതാണ് എന്നാണ് നേതൃത്വം പറയുന്നത്. ശൈലിയിലെ അതൃപ്‌തി നേരിട്ട് ചെന്നിത്തലയെ തന്നെ അറിയിക്കാനാണ് നേതൃത്വത്തിന്റെ നീക്കം.
Most Read: പഞ്ചാബ് തിരഞ്ഞെടുപ്പ്; ബിജെപി പ്രചാരണത്തിന് കോൺഗ്രസ് എംപി