മുംബൈ: ‘ഹിന്ദു ഭരണത്തെക്കുറിച്ച്’ രാഹുൽ ഗാന്ധി സംസാരിച്ചത് നല്ലതാണെന്ന് ശിവസേന. അടുത്തിടെ ജയ്‌പൂരിൽ നടത്തിയ പ്രസംഗത്തിൽ ‘രാജ്യം ഹിന്ദുക്കളുടേതാണെന്നും ഹിന്ദുത്വവാദികളുടേത് അല്ലെന്നും’ രാഹുൽ ഗാന്ധി പറഞ്ഞിരുന്നു. ഇതിനെ പ്രശംസിച്ച് ശിവസേന മുഖപത്രമായ സാംനയിൽ എഴുതിയ ലേഖനത്തിലാണ് ഇക്കാര്യം പറഞ്ഞത്.
“മഹാത്‌മാ ഗാന്ധി ഹിന്ദുവാണെന്നും ഗോഡ്‌സെ ഹിന്ദുത്വവാദിയാണെന്നും രാഹുൽ ഗാന്ധി പറഞ്ഞിരുന്നു. എന്നാൽ ഈ രാജ്യം ഹിന്ദുക്കളുടേതാണെന്ന് അദ്ദേഹം അടിവരയിട്ടു എന്നതാണ് പ്രധാനം,” – എഡിറ്റോറിയൽ പറയുന്നു. മഹാത്‌മാ ഗാന്ധി ഹൈന്ദവ സംസ്‌കാരത്തിന്റെ സംരക്ഷകനായിരുന്നു, അദ്ദേഹം മതപരമായ ആത്‌മീയതയിൽ വിലമതിച്ച ആളാണെന്ന് ആരും മറക്കരുത്. വർഷങ്ങളോളം കോൺഗ്രസ് മതേതരത്വത്തിൽ കുടുങ്ങി കിടക്കുകയായിരുന്നു. എന്നാൽ രാഹുൽ ഗാന്ധി കോൺഗ്രസിന് ഒരു പുതിയ വഴി കാണിക്കാൻ ശ്രമിക്കുന്നതായി തോന്നുന്നു എന്നും എഡിറ്റോറിയൽ കൂട്ടിച്ചേർത്തു.
കഴിഞ്ഞ ദിവസം രാജസ്‌ഥാനില്‍ കോണ്‍ഗ്രസിന്റെ മെഗാറാലിയില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് രാഹുൽ ഗാന്ധി ഹിന്ദുക്കളും ഹിന്ദുത്വവാദികളും തമ്മിലുള്ള യുദ്ധമാണ് രാജ്യത്ത് ഇന്ന് നടക്കുന്നതെന്ന് പറഞ്ഞത്. ‘ഞാനൊരു ഹിന്ദുവാണ്, ഹിന്ദുത്വവാദിയല്ല. ഈ രാജ്യം ഹിന്ദുക്കളുടേതാണ്, ഹിന്ദുത്വവാദികളുടേതല്ല’, രാഹുല്‍ പറഞ്ഞിരുന്നു. 2014 മുതല്‍ ഹിന്ദുത്വവാദികള്‍ അധികാരം കൈയ്യാളുകയാണെന്നും ഈ ഹിന്ദുത്വവാദികളെ അധികാരത്തില്‍ നിന്ന് പുറത്താക്കി ഹിന്ദുക്കളെ തിരികെ കൊണ്ടുവരേണ്ടതുണ്ടെന്നും രാഹുല്‍ പറഞ്ഞിരുന്നു.
നേരത്തെ, ദേശീയ തലത്തിൽ ബിജെപിയെ നേരിടാൻ ഹിന്ദുത്വവും തീവ്ര ദേശീയതയും കൂടിയേ തീരുവെന്ന ‘ഉപദേശം’ ശിവസേന എംപി സഞ്‌ജയ് റാവത്ത് കോൺഗ്രസിന് നൽകിയിരുന്നു. “ഹിന്ദുത്വവും തീവ്ര ദേശീയതയും കൂടാതെ ദേശീയതലത്തില്‍ ബിജെപിയെ നേരിടാന്‍ പ്രയാസമാണ്. ബിജെപിക്കെതിരെ പോരാടാന്‍ ഞങ്ങള്‍ ഒപ്പമുണ്ടാവും,”- എന്നായിരുന്നു കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുമായും ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുമായും കൂടിക്കാഴ്‌ച നടത്തിയതിന് ശേഷം സഞ്‌ജയ് റാവത്ത് പറഞ്ഞത്.
Most Read: ലഖിംപൂർ ഖേരി: നടന്നത് ആസൂത്രിത ഗൂഢാലോചന; ആശിഷ് മിശ്രയെ കുരുക്കിലാക്കി അന്വേഷണ റിപ്പോർട്