കോഴിക്കോട്: പന്തീരാങ്കാവ് യുഎപിഎ കേസില്‍ ജയിലില്‍ കഴിയുന്ന താഹ ഫസലിന് സുപ്രീം കോടതി ജാമ്യം അനുവദിച്ചതില്‍ പ്രതികരണവുമായി മാതാവ് ജമീല. വലിയ സന്തോഷമുണ്ടെന്ന് മാതാവ് പറഞ്ഞു. നീതി ലഭിച്ചിരിക്കുന്നു, മകന്റെ രണ്ടാം ജന്‍മാണ് ഇതെന്നും ജമീല മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.
നിയമ പോരാട്ടത്തില്‍ ഉൾപ്പടെ കൂടെ നിന്നവര്‍ക്ക് ഒരുപാട് നന്ദിയുണ്ട്. താഹക്ക് ഇനി പഠനം തുടരണം. ജയിലില്‍ നിന്നും പഠനം തുടരാന്‍ കോടതി അനുമതി നല്‍കിയിരുന്നു. എന്നാല്‍ ജയിലില്‍ അതിന് സൗകര്യം ലഭിച്ചിരുന്നില്ല, അത് പൂര്‍ത്തിയാക്കണം. ജാമ്യം തേടി സുപ്രീം കോടതിയെ സമീപിച്ചപ്പോള്‍ തന്നെ പ്രതീക്ഷ ഉണ്ടായിരുന്നു. അലന്‍ ഷുഹൈബ് വിളിച്ചിരുന്നു, അവന്‍ പറഞ്ഞാണ് ജാമ്യം കിട്ടിയ വിവരം അറിഞ്ഞത്. വലിയ പ്രയാസം നേരിട്ടപ്പോഴും നാട്ടുകാരുടെ സഹായം ഉണ്ടായിരുന്നു. പാര്‍ട്ടിക്കാരായ നാട്ടുകാര്‍ കൂടെ നിന്നു. എന്നാല്‍ പാര്‍ട്ടിയില്‍ നിന്നും ഔദ്യോഗികമായി സഹായം ഉണ്ടായിരുന്നില്ല; അവർ പറഞ്ഞു.
ജസ്‌റ്റിസ് അജയ് റസ്‌തോഗി അധ്യക്ഷനായ ബെഞ്ചാണ് താഹ ഫസലിന് ജാമ്യം അനുവദിച്ചത്. അലന്‍ ഷുഹൈബിന്റെ ജാമ്യം സുപ്രീം കോടതി ശരിവെക്കുകയും ചെയ്‌തു. അലന്‍ ഷുഹൈബിന്റെ ജാമ്യം റദ്ദാക്കണമെന്ന എന്‍ഐഎയുടെ ഹരജിയിലാണ് കോടതിയുടെ പ്രതികരണം.
2019 നവംബര്‍ ഒന്നിനാണ് വിദ്യാർഥികളായ താഹ ഫസലിനെയും അലന്‍ ഷുഹൈബിനെയും മാവോയിസ്‌റ്റ് പ്രവര്‍ത്തനം ആരോപിച്ച് യുഎപിഎ ചുമത്തി അറസ്‌റ്റ് ചെയ്‌തത്. നേരത്തെ രണ്ടു പേര്‍ക്കും ജാമ്യം അനുവദിച്ചെങ്കിലും താഹ ഫസലിന്റെ ജാമ്യം പിന്നീട് റദ്ദാക്കുകയായിരുന്നു.
ഒരാള്‍ക്ക് ജാമ്യം നിഷേധിച്ചതിനെതിരെ നേരത്തെ സുപ്രീം കോടതി നിലപാടെടുത്തിരുന്നു. താഹ ഫസലിന് മാത്രം ജാമ്യം നിഷേധിക്കുന്നത് ശരിയല്ലെന്നായിരുന്നു കോടതിയുടെ നിരീക്ഷണം. കേസിൽ ജസ്‌റ്റിസ് അജയ് റസ്‌തോഗി അധ്യക്ഷനായ ബെഞ്ച് സെപ്റ്റംബറില്‍ വാദം പൂര്‍ത്തിയാക്കി വിധി പറയാന്‍ മാറ്റുകയായിരുന്നു.
Most Read: മുല്ലപ്പെരിയാർ ഡാം തുറക്കാനുള്ള മുന്നൊരുക്കങ്ങൾ പൂർത്തിയായെന്ന് റോഷി അഗസ്‌റ്റിൻ