ഇടുക്കി: മുല്ലപ്പെരിയാർ ഡാം തുറക്കാനുള്ള മുന്നൊരുക്കങ്ങൾ പൂർത്തിയായെന്ന് ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്‌റ്റിൻ. ജനങ്ങൾക്ക് ആശങ്ക വേണ്ട. മന്ത്രി ഇന്ന് വൈകിട്ട് മുല്ലപ്പെരിയാർ ഡാം സന്ദർശിക്കും. ആളുകളെ മാറ്റി പാർപ്പിക്കാൻ നടപടികൾ ആരംഭിച്ചു. ഉദ്യോഗസ്‌ഥരും തയ്യാറെടുപ്പുകൾ പൂർത്തിയാക്കി.
പെരിയാറിന്റെ തീരത്ത് താമസിക്കുന്നവരെ ഇന്ന് ക്യാംപിലേക്ക് മാറ്റും. 20ഓളം ക്യാംപുകൾ തയ്യാറാക്കിയിട്ടുണ്ട്. രോഗബാധിതരെയും പ്രായമായവരെയും ആദ്യം മാറ്റും. 20 റവന്യു ഉദ്യോഗസ്‌ഥർക്ക് 20 ക്യാംപിന്റെ ചുമതല നൽകി. ഉദ്യോഗസ്‌ഥ തലത്തിൽ പ്രത്യേക ചുമതല നൽകി. വെള്ളം ഒഴുകിപ്പോകാനുള്ള തടസങ്ങൾ നീക്കി. വാഹനങ്ങളും മണ്ണുമാന്തി യന്ത്രങ്ങളും സജ്‌ജമാണ്.
അതേസമയം മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 138.05 അടിയായി. ഇതേതുടർന്ന് ജില്ലാ ഭരണകൂടം രണ്ടാമത്തെ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. അണക്കെട്ടിന്റെ വൃഷ്‌ടി പ്രദേശത്ത് ഇന്നലെ വൈകിട്ട് ശക്‌തമായ മഴ പെയ്‌തിരുന്നു. തമിഴ്‌നാട് കൊണ്ടുപോകേണ്ട വെള്ളത്തിന്റെ അളവ് 2300 ഘനയടിയായി തുടരുന്നു.
ജലനിരപ്പ് താഴ്ന്നില്ലെങ്കിൽ മുല്ലപ്പെരിയാർ ഡാം നാളെ ഏഴ് മണിക്ക് തുറക്കുമെന്ന് തമിഴ്‌നാട് കേരളത്തെ അറിയിച്ചിട്ടുണ്ട്. അതേസമയം മുല്ലപ്പെരിയാർ വിഷയം സുപ്രീം കോടതി ഇന്ന് വീണ്ടും പരിഗണിക്കും. പൊതുതാൽപര്യ ഹരജിയിൽ ഉച്ചയ്‌ക്ക് ശേഷം വാദം കേൾക്കും.
National News: ബാരമുള്ളയിൽ ഭീകരനെ വധിച്ച് സൈന്യം