തിരുവനന്തപുരം: പ്രളയ ദുരിതര്‍ക്ക് സമയബന്ധിതമായി ധനസഹായം നൽകുന്നതിൽ സംസ്‌ഥാന സര്‍ക്കാര്‍ വീഴ്‌ച വരുത്തിയെന്ന് കെപിസിസി പ്രസിഡണ്ട് കെ സുധാകരന്‍ എംപി. ഇത്തവണയെങ്കിലും പ്രളയബാധിതര്‍ക്ക് സമയബന്ധിതമായി സഹായം എത്തിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു.
2018ലെ മഹാപ്രളയത്തിന്റെ ഇരകളിൽ ഇപ്പോഴും ധനസഹായം ലഭ്യമാകാത്തവർ ഉണ്ടെന്ന് സര്‍ക്കാര്‍ കണക്കുകള്‍ വ്യക്‌തമാക്കുന്നു. സർക്കാർ പ്രഖ്യാപിച്ച 10,000 രൂപ ലഭിക്കാൻ അതിനേക്കാള്‍ കൂടുതൽ തുക ചിലവാക്കേണ്ട അവസ്‌ഥയാണ്. ഇതിനെല്ലാം പുറമെയാണ് സിപിഎം നേതാക്കളുടെ പ്രളയ ഫണ്ട് തട്ടിപ്പെന്നും സുധാകരൻ കുറ്റപ്പെടുത്തി.
2020ല്‍ 66 പേര്‍ മരിച്ച പെട്ടിമുടിയിലെ 20 ഓളം കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച അഞ്ചു ലക്ഷം രൂപയുടെ സാമ്പത്തിക സഹായം ഏറെ വൈകിയാണ് അവർക്ക് ലഭിച്ചത്. സാങ്കേതിക തടസം ചൂണ്ടിക്കാട്ടിയാണ് മരണപ്പെട്ടവരുടെ ആശ്രിതര്‍ക്കുള്ള സഹായം സര്‍ക്കാര്‍ തടഞ്ഞുവെച്ചത്. 59 പേര്‍ മരിച്ച കവളപ്പാറയിലും 12 പേര്‍ മരിച്ച പുത്തുമലയിലും ഇതുവരെ പുനരധിവാസം പൂര്‍ത്തിയാക്കിയില്ലെന്നും അദ്ദേഹം പറഞ്ഞു.
സംസ്‌ഥാനത്ത് അതീവ പരിസ്‌ഥിതി ദുര്‍ബല പ്രദേശത്തും നീര്‍ത്തടത്തോട് ചേര്‍ന്നും 5924 ക്വാറികളാണ് പ്രവര്‍ത്തിക്കുന്നത്. ഇതില്‍ മൂന്നിലൊന്ന് പോലും നിയമാനുസൃതമായല്ല പ്രവർത്തിക്കുന്നത്. 2018ലെ മഹാപ്രളയത്തിനു ശേഷവും 223 ക്വാറികള്‍ക്ക് പിണറായി സര്‍ക്കാര്‍ അനുമതി നൽകി. 2018ലെ മഹാപ്രളയം മനുഷ്യ നിർമിതമാണ് എന്നതിന്റെ പരോക്ഷ കുറ്റസമ്മതം കൂടിയാണ് കഴിഞ്ഞ ദിവസം ഡാം തുറക്കലുമായി ബന്ധപ്പെട്ട് കെഎസ്ഇബി പുറപ്പെടുവിച്ച പ്രസ്‌താവനയെന്നും സുധാകാരന്‍ കൂട്ടിച്ചേർത്തു.
Most Read: ഉച്ചക്ക് ശേഷം കനത്ത മഴക്ക് സാധ്യത; സംസ്‌ഥാനത്ത് നാലായിരം പേർ ക്യാംപുകളിൽ