തിരുവനന്തപുരം: സംസ്‌ഥാനത്ത് ഉച്ചക്ക് ശേഷം കനത്ത മഴക്ക് സാധ്യത. മലയോര മേഖലകളിലാണ് കൂടുതൽ മഴക്ക് സാധ്യത. രാത്രിയോടെ മഴ കനക്കും. ഏറ്റവും പുതിയ മഴ മുന്നറിയിപ്പ് അനുസരിച്ച് പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ എന്നിങ്ങനെ എട്ട് ജില്ലകളിൽ ഓറഞ്ച് അലർട് പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റ് ജില്ലകളിൽ യെല്ലോ അലർട്ടായിരിക്കും.
ഇടിമിന്നലിനും ഒറ്റപ്പെട്ട ശക്‌തമായ മഴക്കും സാധ്യതയുണ്ട്. ശക്‌തമായ കാറ്റിനും മോശം കാലാവസ്‌ഥയക്കും സാധ്യതയുള്ളതിനാൽ മൽസ്യതൊഴിലാളികൾ കടലിൽ പോകരുതെന്ന് മുന്നറിയിപ്പ് നൽകി. കഴിഞ്ഞ ദിവസങ്ങളിൽ അതിതീവ്ര മഴ ലഭിച്ച പ്രദേശങ്ങളിൽ മണ്ണിടിച്ചിലും ഉരുൾപൊട്ടലിനും സാധ്യത കൂടുതലായതിനാൽ അതീവ ജാഗ്രത വേണം.
ചൊവ്വാഴ്‌ചയോടെ തുലാവർഷം എത്തുന്നതിന് മുന്നോടിയായി കിഴക്കൻ കാറ്റ് സജീവമായതും തെക്കൻ തമിഴ്‌നാട് തീരത്ത് ചക്രവാതച്ചുഴി രൂപപ്പെട്ടതുമാണ് കനത്ത മഴക്ക് കാരണം. തിങ്കളാഴ്‌ച വരെ മഴ തുടർന്നേക്കാമെന്നാണ് മുന്നറിയിപ്പ്. മുൻകരുതലിന്റെ ഭാഗമായി നാലായിരത്തോളം പേർ ഇപ്പോഴും ദുരിതാശ്വാസ ക്യാംപുകളിൽ കഴിയുകയാണ്.
അതേസമയം ഒക്‌ടോബർ 1 മുതൽ ഡിസംബർ 31വരെയുള്ള തുലാവർഷ സീസണിൽ കിട്ടേണ്ട 98.5 ശതമാനം മഴയും ഇതിനകം തന്നെ സംസ്‌ഥാനത്തിന് കിട്ടിയിട്ടുണ്ട്. ഇന്നലെ രാത്രി പലയിടത്തും കനത്ത മഴയും മണ്ണിടിച്ചിലും ഉണ്ടായെങ്കിലും പുലർച്ചയോടെ മഴ ശമിച്ചിരുന്നു.
Most Read: ‘ഗതാഗതം തടസപ്പെടുത്തി സമരം ചെയ്യാൻ കർഷകർക്ക് അവകാശമില്ല’; വിമർശിച്ച് സുപ്രീം കോടതി