പത്തനംതിട്ട: ശബരിമലയിൽ പ്രതിദിനം പ്രവേശിപ്പിക്കുന്ന ഭക്‌തരുടെ എണ്ണത്തിലുള്ള നിയന്ത്രണം നീക്കി. ഉൽസവവും മീനമാസ പൂജയും നടക്കുന്ന 19 വരെ പ്രവേശനം അനുവദിക്കുന്ന ഭക്‌തരുടെ എണ്ണത്തിനുള്ള നിയന്ത്രണം നീക്കിയതായാണ് സർക്കാർ വ്യക്‌തമാക്കിയത്. നിലവിൽ പ്രതിദിനം 15,000 പേരെയാണ് ശബരിമലയിൽ പ്രവേശിപ്പിച്ചിരുന്നത്.
കൂടാതെ 2 ഡോസ് വാക്‌സിൻ എടുത്തവർക്ക് ആർടിപിസിആർ പരിശോധനാ ഫലം ഹാജരാക്കേണ്ടതില്ലെന്നും സർക്കാർ അറിയിച്ചു. ഭക്‌തരുടെ എണ്ണത്തിനുള്ള നിയന്ത്രണം നീക്കാൻ സംസ്‌ഥാന ദുരന്ത കൈകാര്യ അതോറിറ്റിയാണ് തീരുമാനിച്ചത്. വാക്‌സിനേഷൻ എടുക്കാതെ നിലക്കലിൽ എത്തുന്നവർക്ക് ആർടിപിസിആർ പരിശോധനക്ക് സൗകര്യം ഉണ്ടാകും.
ഒപ്പം തന്നെ വെർച്വൽ ക്യൂ മുഖേനയുള്ള ഓൺലൈൻ ബുക്കിങ്ങിന് പുറമേ നിലക്കലിൽ ആവശ്യത്തിന് സ്പോട് ബുക്കിങ് കൗണ്ടറുകളും ഉണ്ടാകും. കൂടാതെ വെർച്വൽ ക്യൂ സംവിധാനം ഒഴിവാക്കണമെന്ന് വ്യക്‌തമാക്കി കോടതിയെ സമീപിക്കുമെന്ന് ദേവസ്വം ബോർഡ് അധികൃതർ വ്യക്‌തമാക്കി.
Read also: ജനവിധി ആർക്കൊപ്പം? ഉറ്റുനോക്കി പാർട്ടികൾ; വോട്ടെണ്ണൽ രാവിലെ 8 മുതൽ