ന്യൂഡെൽഹി: ഉത്തർപ്രദേശ്, പഞ്ചാബ്, ഉത്തരാഖണ്ഡ്, മണിപ്പൂർ, ഗോവ എന്നീ സംസ്‌ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം ഇന്നറിയാം. വോട്ടെണ്ണൽ രാവിലെ എട്ടിന് ആരംഭിക്കും. ഉച്ചയോടെ ഫലസൂചനകൾ വ്യക്‌തമാകും. യുപിയിലെ 403 സീറ്റുകളിലെയും ഫലം വൈകിട്ടോടെ ലഭ്യമാകും.
പഞ്ചാബിൽ 117, ഉത്തരാഖണ്ഡിൽ 70, മണിപ്പൂരിൽ 60, ഗോവയിൽ 40 എന്നിങ്ങനെയാണ് ആകെ സീറ്റുകൾ. പഞ്ചാബിൽ കോൺഗ്രസും മറ്റിടങ്ങളിൽ ബിജെപിയുമാണ് നിലവിൽ അധികാരത്തിലുള്ളത്. എക്‌സിറ്റ് പോളുകളിൽ യുപിയിലും മണിപ്പൂരിലും ബിജെപിക്കും പഞ്ചാബിൽ ആം ആദ്‌മിക്കുമാണ് സാധ്യത പ്രവചിക്കുന്നത്. ഗോവയിലും ഉത്തരാഖണ്ഡിലും കടുത്ത പോരാട്ടമാണ്. യുപിയിൽ ബിജെപിയും സമാജ്‌വാദിയും തമ്മിലും പഞ്ചാബിൽ കോൺഗ്രസും ആം ആദ്‌മിയും തമ്മിലായിരുന്നു മുഖ്യ മൽസരം. ഉത്തരാഖണ്ഡ്, ഗോവ എന്നിവിടങ്ങളിൽ കോൺഗ്രസും ബിജെപിയും നേർക്കുനേർ പോരാടി.
അഞ്ച് സംസ്‌ഥാനങ്ങളിലായി 1200ഓളം ഹാളുകളാണ് വോട്ടെണ്ണലിനായി ഒരുക്കിയിരിക്കുന്നത്. 50,000 ഉദ്യോഗസ്‌ഥർക്കാണ് വോട്ടെണ്ണൽ ചുമതല. 430 സീറ്റുകളുള്ള യുപിയിൽ 750 വോട്ടെണ്ണൽ കേന്ദ്രങ്ങളാണുള്ളത്. വോട്ടെണ്ണൽ പ്രക്രിയക്കായി 650ലധികം നിരീക്ഷകരെയും ചുമതലപ്പെടുത്തി. യുപിയിലെ വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ ക്യാമറകൾ സ്‌ഥാപിച്ചതായി ഉദ്യോഗസ്‌ഥർ വ്യക്‌തമാക്കി. യുപിയിലെ വിവിധ ജില്ലകളിലായി 250 കമ്പനി സിഎപിഎഫ് ഉദ്യോഗസ്‌ഥരെ വിന്യസിക്കും.
യുപിയിൽ കഴിഞ്ഞ തവണ 312 സീറ്റുകളോടെ ബിജെപി വൻ ഭൂരിപക്ഷം നേടിയാണ് ഭരണം പിടിച്ചത്. ഇത്തവണ ബിജെപിക്ക് 211- 326 സീറ്റുകളാണ് വിവിധ എക്‌സിറ്റ് പോളുകളിലായി പ്രവചിക്കുന്നത്. എസ്‌പിക്ക് പരമാവധി 165 സീറ്റുകൾ ലഭിക്കുമെന്നും പ്രവചനമുണ്ട്. 202 സീറ്റുകളാണ് ഭൂരിപക്ഷത്തിനായി വേണ്ടത്. ബിഎസ്‌പി മൂന്നാമതാകുമെന്നും കോൺഗ്രസ് ഇത്തവണയും ഒറ്റയക്കത്തിൽ ഒതുങ്ങുമെന്നും സർവേ ഫലങ്ങൾ പറയുന്നു.
പഞ്ചാബിൽ ആം ആദ്‌മിക്ക് 62- 100 സീറ്റാണ് വിവിധ ഏജൻസികൾ പ്രവചിക്കുന്നത്. ഭൂരിപക്ഷത്തിന് 59 സീറ്റുകളാണ് വേണ്ടത്. നിലവിൽ ഭരണത്തിലുള്ള കോൺഗ്രസിന് പരമാവധി 33 സീറ്റ് ലഭിക്കുമെന്ന് സർവേ ഫലം സൂചിപ്പിക്കുന്നു. ഉത്തരാഖണ്ഡിൽ നേരിയ മുന്നേറ്റം ബിജെപിക്കാണ്. ഗോവയിൽ തുല്യ ശക്‌തികളുടെ പോരാട്ടവും മണിപ്പൂരിൽ ബിജെപി ഭരണവുമാണ് പ്രവചിക്കപ്പെടുന്നത്.
Most Read: പിതൃത്വത്തെ ചൊല്ലി തർക്കം; ഒന്നര വയസുകാരിയുടെ കൊലപാതകത്തിന്റെ ചുരുളഴിച്ച് പോലീസ്