തിരുവനന്തപുരം: കിഫ്ബിക്ക് വേണ്ടി മസാല ബോണ്ട് സ്വരൂപിച്ചതിൽ അന്വേഷണം പ്രഖ്യാപിച്ചതിന് പിന്നാലെ ഇഡിക്കെതിരെ നിയമസഭയിൽ അവകാശ ലംഘന നോട്ടീസ് നൽകാൻ സർക്കാർ നീക്കം. എം സ്വരാജ് എംഎൽഎയാണ് അവകാശ ലംഘന നോട്ടീസ് നൽകാൻ തയ്യാറെടുക്കുന്നത്. നിയമസഭയില്‍ സമര്‍പ്പിക്കും മുമ്പ് റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങളെക്കുറിച്ച് ഇഡി അന്വേഷണം നടത്തുന്നത് സഭയുടെ അവകാശ ലംഘനമാണ് എന്ന വിലയിരുത്തലിലാണ് നടപടി.
സംസ്‌ഥാനങ്ങള്‍ വിദേശവായ്‌പ എടുക്കാന്‍ പാടില്ലെന്ന ചട്ടം കേരളം മസാല ബോണ്ടിലൂടെ ലംഘിച്ചുവെന്ന സിഎജി പരാമര്‍ശം വിവാദമായിരുന്നു. ഇതിന്റെ അടിസ്‌ഥാനത്തിലാണ് ഇഡി അന്വേഷണം ആരംഭിച്ചത്. ഇടപാടിൽ വിദേശനാണ്യ വിനിമയ നിയമത്തിന്റെ (ഫെമ) ലംഘനമുണ്ടെന്നാണ് ഇഡി സംശയിക്കുന്നത്.
റിസർവ് ബാങ്കിനോടും ഇതുമായി ബന്ധപ്പെട്ട് വിശദീകരണം തേടിയിരുന്നു. അന്വേഷണം ആരംഭിച്ച സാഹചര്യത്തിൽ കിഫ്‌ബിയോടും ധന വകുപ്പിനോടും മറ്റു രേഖകൾ ആവശ്യപ്പെടാം. റിസര്‍വ് ബാങ്ക് മസാലബോണ്ടിന് അനുമതി നല്‍കിയത് സംശയാസ്‌പദം ആണെന്ന് സിഎജി നിരീക്ഷിച്ചിരുന്നു.
ലൈഫ് പദ്ധതിയിലെ ഫയലുകള്‍ ആവശ്യപ്പെട്ടതിന് ഇഡിക്കെതിരെയുള്ള അവകാശലംഘന നോട്ടീസ് നിയമസഭയുടെ എത്തിക്‌സ് കമ്മിറ്റിയുടെ പരിഗണനയിലാണ്. ഇഡിയുടെ മറുപടി മാദ്ധ്യമങ്ങള്‍ക്ക് ചോര്‍ന്നതിനെക്കുറിച്ച് കമ്മിറ്റി വിശദീകരണം ചോദിച്ചിട്ടുണ്ട്.
നിയമസഭയിൽ ഇതുവരെയും അവതരിപ്പിക്കാത്ത റിപ്പോർട്ടിൽ അന്വേഷണം നടത്തുന്നത് അസാധാരണമെന്നാണ് സർക്കാർ ചൂണ്ടിക്കാണിക്കുന്നത്. ഇന്നലെ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന് എതിരെ ധനമന്ത്രി തോമസ് ഐസക് രംഗത്ത് വന്നിരുന്നു. ഇഡി സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിക്കുന്നുവെന്ന് അദ്ദേഹം ആരോപിച്ചു.
Read Also: എം ശിവശങ്കറിന്റെ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണിക്കും