തിരുവനന്തപുരം: പരമ്പരാഗത വ്യവസായമായ കയര്‍ മേഖലക്കായി 112 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി തോമസ് ഐസക്. പരമ്പരാഗത തൊഴിലാളികളുടെ തൊഴില്‍ സംരക്ഷിക്കുന്നതിനും വരുമാനം വര്‍ധിപ്പിക്കുന്നതിനും പുതിയ നയമാണ് സ്വീകരിച്ചിരിക്കുന്നത്.
കയര്‍ വ്യവസായത്തിലെ ഉൽപാദനം 2015-16 ല്‍ 7000 ടണ്‍ മാത്രം ഉണ്ടായിരുന്നത് നിലവിൽ 30000 ടണ്ണായി വര്‍ധിച്ചു. 2021-22ല്‍ ഉത്പാദനം 50000 ടണ്ണായി ഉയരും. 10,000 പേര്‍ക്കെങ്കിലും അധികമായി ജോലി നല്‍കും. കയര്‍പിരി മേഖലയില്‍ ഇന്‍കം സപ്പോര്‍ട്ട് സ്‌കീമിന്റെ സഹായത്തോടെ 300 രൂപ പ്രതിദിന വേതനം വാങ്ങിക്കൊണ്ടിരുന്ന സ്‌ഥാനത്ത് സബ്‌സിഡി ഇല്ലാതെ ശരാശരി 500 രൂപയായി തൊഴിലാളിയുടെ വരുമാനം ഉയര്‍ത്തുമെന്നും മന്ത്രി പറഞ്ഞു.
ചകിരി മില്ലുകളുടെ എണ്ണം 300ഉം, ഓട്ടോമാറ്റിക് സ്‌പിന്നിംഗ് മെഷീനുകളുടെ എണ്ണം 4000ഉം, ഓട്ടോമാറ്റിക് ലൂമുകളുടെ എണ്ണം 200ഉം ആയി ഉയരും. കയര്‍ ഉൽപാദനം വര്‍ധിക്കുന്ന മുറക്ക് വിപണി കണ്ടെത്തുന്നതിനുള്ള ശ്രമങ്ങളും ഊര്‍ജ്ജിതപ്പെടുത്തും. ഇതിനായി വിപുലമായ വിപണി കണ്ടെത്തിയേ തീരൂ. ഈ ലക്ഷ്യംവച്ച് കയര്‍മേള ഡിജിറ്റലായി ഫെബ്രുവരി മാസത്തില്‍ ആലപ്പുഴയില്‍ വെച്ച് നടത്തും.
കയര്‍ മേഖലക്ക് 112 കോടി രൂപയാണ് അനുവദിക്കുന്നത്. ഇതില്‍ 41 കോടി രൂപ യന്ത്രവൽക്കരണത്തിനും 38 കോടി രൂപ പ്രൈസ് ഫ്‌ളക്ച്യുവേഷന്‍ ഫണ്ടിനുമാണ്. ഇതിനുപുറമേ കയര്‍ ബോര്‍ഡില്‍ നിന്ന് ക്ളസ്‌റ്റർ രൂപീകരണത്തിന് 50 കോടി രൂപയും എന്‍സിഡിസിയില്‍ നിന്ന് 100 കോടി രൂപയും കയര്‍ വ്യവസായത്തിന് ലഭ്യമാകും. പള്ളിപ്പുറം ഗ്രോത്ത് സെന്ററില്‍ 10 ഏക്കറില്‍ വിപുലമായൊരു കയര്‍ ക്ളസ്‌റ്റർ സ്‌ഥാപിക്കും.
കയര്‍ ബൈന്റര്‍ലെസ് ബോര്‍ഡ് വാണിജ്യ അടിസ്‌ഥാനത്തില്‍ ഉത്പാദിപ്പിക്കാനുള്ള ഫാക്‌ടറി കണിച്ചുകുളങ്ങരയില്‍ സ്‌ഥാപിക്കും. 2021-22 ല്‍ 10 യന്ത്രവല്‍കൃത സഹകരണ ഉത്പന്ന ഫാക്‌ടറികള്‍ക്ക് തുടക്കം കുറിക്കും. ചെറുകിട ഉൽപന്ന നിര്‍മാണ യൂണിറ്റുകളുടെ നവീകരണത്തിനായി പ്രത്യേക സ്‌കീമിന് രൂപം നല്‍കും. ഇതിനായി 20 കോടി രൂപ പ്രത്യേകം വകയിരുത്തുമെന്നും ധനമന്ത്രി പറഞ്ഞു.
Read Also: 2021-22 സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റിലെ പ്രധാന പ്രഖ്യാപനങ്ങള്‍