സംസ്‌ഥാന സര്‍ക്കാരിന്റെ അഞ്ച് വര്‍ഷ ഭരണ നേട്ടങ്ങള്‍ എണ്ണി പറഞ്ഞും പുതിയ വികസന ക്ഷേമ പദ്ധതികള്‍ പ്രഖ്യാപിച്ചുമായിരുന്നു ധനമന്ത്രി തോമസ് ഐസക്കിന്റെ ബജറ്റ് അവതരണം. ക്ഷേമം, വികസനം, തൊഴില്‍, നവകേരളം എന്നിവക്ക് ഊന്നല്‍ നല്‍കിയ ബജറ്റ് പ്രസംഗം 3.18 മണിക്കൂര്‍ നീണ്ടു.
സംസ്‌ഥാന സര്‍ക്കാരിന്റെ 2021-22 സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റിലെ പ്രധാന പ്രഖ്യാപനങ്ങള്‍
സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണം തുടരും. നീല-വെള്ള കാര്‍ഡുകാര്‍ക്ക് 10 കിലോ അരി 15 രൂപ നിരക്കില്‍. 8 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്‌ടിക്കും. 5 ലക്ഷം അഭ്യസ്‌തവിദ്യര്‍ക്കും, 3 ലക്ഷം മറ്റുള്ളവര്‍ക്കും. സാമൂഹ്യക്ഷേമ പെന്‍ഷന്‍ 1600 രൂപയാക്കി; ഏപ്രില്‍ മുതല്‍ പ്രാബല്യത്തില്‍
ആരോഗ്യവകുപ്പില്‍ 4,000 തസ്‌തികകള്‍ സൃഷ്‌ടിക്കും. 15,000 കോടിയുടെ കിഫ്ബി പദ്ധതികള്‍ പൂര്‍ത്തീകരിക്കും. നെല്ല് സംഭരണ വില 28 രൂപയാക്കും, റബറിന്റെ തറവില ഉയര്‍ത്തി. കിഫ്ബി ഉത്തേജന പാക്കേജിന് 60, 000 കോടി. നാളികേരത്തിന്റെ സംഭരണ വില 32 രൂപയായി ഉയര്‍ത്തി
ആരോഗ്യ സര്‍വകലാശാല ഗവേഷണ കേന്ദ്രത്തിന് ഡോ. പല്‍പ്പുവിന്റെ പേര് നല്‍കും. സ്‍ത്രീ പ്രൊഫഷണലുകള്‍ക്ക് ഹ്രസ്വപരിശീലനം നല്‍കി ജോലിക്ക് പ്രാപ്‌തരാക്കും. വര്‍ക്ക് ഫ്രം ഹോം പദ്ധതിക്ക് ഐകെഎഫ്‌സി, കെഎസ്എഫ്ഇ, കേരള ബാങ്ക് വായ്‌പകള്‍ ലഭ്യമാക്കും
20 ലക്ഷം പേര്‍ക്ക് അഞ്ച് വര്‍ഷംകൊണ്ട് ഡിജിറ്റല്‍ പ്ളാറ്റ്ഫോം വഴി ജോലി നല്‍കുന്ന പദ്ധതിക്ക് തുടക്കം കുറിക്കും. സന്നദ്ധരായ പ്രൊഫഷണലുകളുടെയും പരിശീലനം സിദ്ധിച്ചവരുടെയും വിവരങ്ങള്‍ ഡിജിറ്റല്‍ പ്ളാറ്റ്ഫോം വഴി ലഭ്യമാക്കും
കമ്പനികള്‍ക്ക് കേന്ദ്രീകൃതമോ, വികേന്ദ്രീതമോ ആയി ജോലിക്കാരെ തിരഞ്ഞെടുക്കുന്നതിനുളള അവസരം ഒരുക്കും. എല്ലാ വീട്ടിലും ലാപ്ടോപ് ഉറപ്പാക്കും. കെ ഫോണ്‍ പദ്ധതി ഒന്നാം ഘട്ടം ഫെബ്രുവരിയില്‍ പൂര്‍ത്തിയാക്കും; കേരളത്തില്‍ ഇന്റര്‍നെറ്റ് ആരുടേയും കുത്തകയാകില്ല
മികച്ച യുവ ശാസ്‍ത്രജ്‌ഞന്‍മാരെ ആകര്‍ഷിക്കാന്‍ ഒരു ലക്ഷം രൂപയുടെ ഫെല്ലോഷിപ്പ്. സര്‍ക്കാര്‍ കോളേജുകളുടെ പശ്‌ചാത്തല സൗകര്യ വികസനത്തിന് 56 കോടി. 30 ഓട്ടോണമസ് കേന്ദ്രങ്ങള്‍ സര്‍വകലാശാലകളില്‍ തുടങ്ങും, ഇതിനായി കിഫ്ബി വഴി 500 കോടി നല്‍കും
കൈത്തറി മേഖലക്ക് 52 കോടി രൂപ. തൊഴിലുറപ്പ് പദ്ധതിയില്‍ മൂന്ന് ലക്ഷം പേര്‍ക്ക് കൂടി തൊഴില്‍. അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിക്ക് 100 കോടി രൂപ. കരകൗശല മേഖലക്ക് 4 കോടി. ബാംബു കോര്‍പറേഷന് 5 കോടി. ഗാര്‍ഹിക തൊഴിലാളികള്‍ക്ക് അഞ്ച് കോടി. തൊഴിലുറപ്പ് പദ്ധതിയില്‍ ക്ഷേമനിധി ഫെബ്രുവരിയില്‍ തുടങ്ങും.
പ്രവാസികള്‍ക്കുള്ള ഏകോപിത തൊഴില്‍ പദ്ധതിക്ക് 100 കോടി; പ്രവാസി പെന്‍ഷന്‍ 3500 രൂപയാക്കി. കയര്‍മേഖലക്ക് 112 കോടി വകയിരുത്തി. കാര്‍ഷിക വികസനത്തിന് മൂന്നിന കര്‍മപദ്ധതി. കാര്‍ഷിക മേഖലയില്‍ 2 ലക്ഷം തൊഴില്‍ അവസരങ്ങള്‍. തരിശുരഹിത കേരളം ലക്ഷ്യം.
കേരള വിനോദ സഞ്ചാര തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ആരംഭിക്കും. ചാമ്പ്യന്‍സ് ബോട്ട് ലീഗ് പുനരാരംഭിക്കും. ഇതിനായി 20 കോടി. മൂന്ന് വ്യവസായ ഇടനാഴികള്‍ക്ക് 50000 കോടി. ടൂറിസം നിക്ഷേപകര്‍ക്ക് പലിശ ഇളവോടെ വായ്‌പ.
കാന്‍സര്‍ മരുന്നുകള്‍ക്കുള്ള പ്രത്യേക പാര്‍ക്ക് 2021-22ല്‍ യാഥാര്‍ഥ്യമാകും. ഈ വര്‍ഷം തറക്കല്ലിടും. ജനപ്രതിനിധികളുടെ ഓണറേറിയം 1000 രൂപ വര്‍ധിപ്പിച്ചു. വയോജനക്ഷേമത്തിന് കാരുണ്യ അറ്റ് ഹോം. 500 വയോജന ക്ളബ്ബുകള്‍. മരുന്ന് വീട്ടിലെത്തും. ഭഷ്യസുരക്ഷക്ക് 40 കോടി. ഗാര്‍ഹിക തൊഴിലാളികള്‍ക്ക് 5 കോടി രൂപ
കേരള ബാങ്ക്, കെഎസ്എഫ്ഇ, കെഎഫ്സി, കെഎസ്ഐഡിസി, എന്നീ സ്‌ഥാപനങ്ങള്‍ ചേര്‍ന്ന് ഫണ്ടിന് രൂപം നല്‍കും. ഇതിലേക്കായി 50 കോടി ബജറ്റില്‍നിന്ന് അനുവദിക്കും. കടല്‍ഭിത്തി നിര്‍മ്മാണത്തിന് 150 കോടി. മൽസ്യമേഖലയില്‍ മണ്ണെണ്ണ വിതരണത്തിന് 60 കോടി
മൂന്നാറിലേക്ക് പൈതൃക തീവണ്ടി.തിരുവനന്തപുരത്തും കോഴിക്കോടും പൈതൃക പദ്ധതി. കേരള ഇന്നവേഷന്‍ ചലഞ്ച് പദ്ധതിക്കായി 40 കോടി.. വയനാടിന് കോഫി പാര്‍ക്ക്.
ലൈഫ് മിഷനില്‍ 5 ലക്ഷം വീടുകള്‍ കൂടി. ഭൂരഹിതരും ഭവനരഹിതരുമായവര്‍ക്കാണ് ഈ ഘട്ടത്തില്‍ വീടുകള്‍ നല്‍കുന്നത്. 20000 പേര്‍ക്ക് ഭൂമി ലഭ്യമായി. 6000 കോടി രൂപ ഇതിനായി വകയിരുത്തും
ഭിന്നശേഷിക്കാരുടെ ക്ഷേമത്തിന് 320 കോടി. ന്യൂനപക്ഷ ക്ഷേമത്തിന് 42 കോടി. റോഡ് അപകടങ്ങളില്‍ പരിക്കേറ്റവര്‍ക്ക് ആദ്യ 48 മണിക്കൂര്‍ സൗജന്യ ചികിൽസ. ആരോഗ്യ കേന്ദ്രങ്ങളില്‍ ഒപി ഇനി ഉച്ചക്ക് ശേഷവും
കൊച്ചി കാന്‍സര്‍ സെന്റര്‍ ഈ വര്‍ഷം പൂര്‍ത്തിയാക്കും. റീജിയണല്‍ കാന്‍സര്‍ സെന്ററിന് 71 കോടി, മലബാര്‍ കാന്‍സര്‍ സെന്ററിന് 25 കോടി. ആശ പ്രവര്‍ത്തകരുടെ ഓണറേറിയം 1000 രൂപ വര്‍ധിപ്പിച്ചു
കെഎസ്ആര്‍ടിസിയില്‍ 3,000 പ്രകൃതി സൗഹൃദ ബസുകള്‍; 3000 ബസുകള്‍ക്ക് 50 കോടി. ഇ വാഹനങ്ങള്‍ക്ക് 50 ശതമാനം നികുതിയിളവ്. കെഎസ്എഫ്ഇ ചിട്ടികള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ. കെഎഫ്‌സി പുനസംഘടിപ്പിക്കും
ക്രൈം മാപ്പ് ഉണ്ടാക്കും ജാഗ്രതാസമിതികള്‍ ശക്‌തിപ്പെടുത്തും. ഇതിനായി കുടുംബശ്രീകള്‍ക്ക് 20 കോടി. മൽസ്യത്തൊഴിലാളികള്‍ക്ക് 5000 കോടി. ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനുള്ള മഴവില്ല് പദ്ധതിക്ക് 5 കോടി.