റായ്‌പൂർ: ഛത്തീസ്‌ഗഢിലെ ബസ്‌തർ മേഖലയിൽ ശനിയാഴ്‌ച ഉണ്ടായ ഏറ്റുമുട്ടലിനിടെ മാവോവാദികളുടെ പിടിയിലായ കോബ്ര കമാൻഡോ രാകേശ്വർ സിംഗ് മൻഹാസിനെ മോചിപ്പിക്കാനുള്ള നടപടികളുമായി ഛത്തീസ്‌ഗഢ് സർക്കാർ. ജവാനെ മോചിപ്പിക്കുന്നതിനായി ഒരു മധ്യസ്‌ഥനെ ഉപയോഗിക്കാൻ സർക്കാർ തീരുമാനിച്ചു. എന്നാൽ ആരാകും മധ്യസ്‌ഥനെന്ന കാര്യം സർക്കാർ വ്യക്‌തമാക്കിയിട്ടില്ല.
മൻഹാസിന്റെ മോചനത്തിന് മധ്യസ്‌ഥനെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് ചൊവ്വാഴ്‌ച മാവോവാദികളുടെ ദണ്ഡകാരണ്യ സ്‌പെഷ്യൽ സോണൽ കമ്മിറ്റി വക്‌താവ് വികൽപിന്റെ പേരിൽ ഹിന്ദിയിൽ പ്രസ്‌താവന ഇറക്കിയിരുന്നു. അതിനിടെ ജവാന്റെ ചിത്രം സാമൂഹിക മാദ്ധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു. മാവോവാദികൾ പുറത്തുവിട്ടതെന്ന് സംശയിക്കുന്ന തരത്തിൽ പ്രചരിച്ച ചിത്രത്തിൽ മൻഹാസ് ഒരു കുടിലിന്റെ മുന്നിൽ ഇരിക്കുന്നതായാണ് കാണുന്നത്. എന്നാൽ ഈ ചിത്രം പഴയതാണെന്ന് ജവാന്റെ കുടുംബം പറഞ്ഞു.
സ്‌ഥിതിഗതികൾ സൂക്ഷ്‌മമായി നിരീക്ഷിച്ച് വരികയാണെന്നും മൻഹാസിന്റെ സുരക്ഷിതമായ മടങ്ങിവരവിന് സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെന്നും പോലീസ് അറിയിച്ചു.
അതേസമയം, തട്ടികൊണ്ടുപോയ ജവാനെ മോചിപ്പിക്കണമെന്ന് മാവോവാദികളോട് അഭ്യർഥിക്കാൻ ആദിവാസി പ്രവർത്തകൻ സോണി സോറി ബുധനാഴ്‌ച ഏറ്റുമുട്ടൽ സ്‌ഥലത്തേക്ക് പുറപ്പെട്ടു. സിആർപിഎഫ് 210ആം കോബ്ര ബറ്റാലിയനിലെ കമാൻഡോയാണ് രാകേശ്വർ സിംഗ് മൻഹാസ്.
Read also: പ്രധാനമന്ത്രി നരേന്ദ്രമോദി കോവിഡ് വാക്‌സിന്റെ രണ്ടാം ഡോസ് സ്വീകരിച്ചു