ന്യൂഡെൽഹി: രാജ്യത്ത് ഇലക്‌ട്രോണിക് ഘടകഭാഗങ്ങളും മറ്റും നിർമിച്ച് സ്വയംപര്യാപ്‌തത നേടുന്നതിന് കേന്ദ്രസർക്കാർ മുന്നോട്ട് വെച്ച പിഎൽഐ സ്‌കീമിൽ ടെലികോം, നെറ്റ്‌വർക്ക് ഉപകരണങ്ങളുടെ നിർമാണത്തിന് പുതിയ ആനുകൂല്യം പ്രഖ്യാപിച്ചു.
പദ്ധതി പ്രകാരം ഉപകരണങ്ങളുടെ നിർമാണത്തിന് അഞ്ച് വർഷത്തിനുള്ളിൽ 12,195 കോടി രൂപയാണ് ചെലവഴിക്കുക. ഏപ്രിൽ 1ന് പദ്ധതിക്ക് തുടക്കമാകുമെന്ന് കേന്ദ്ര ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രി രവിശങ്കർ പ്രസാദ് അറിയിച്ചു.
ടെലികോം മേഖലയിൽ പദ്ധതി നടപ്പാക്കുന്നതിലൂടെ 2.4 ലക്ഷം കോടി രൂപയിലധികം മൂല്യമുള്ള ഉൽപന്നങ്ങൾ നിർമിക്കാൻ കഴിയുമെന്നാണ് വിലയിരുത്തൽ. രണ്ടുലക്ഷം രൂപയുടെ കയറ്റുമതിയും പ്രതീക്ഷിക്കുന്നുണ്ട്.
കോർ ട്രാൻസ്‌മിഷൻ ഉപകരണങ്ങൾ, 4g, 5g നെക്‌സ്‌റ്റ് ജനറേഷൻ റേഡിയോ ആക്‌സസ് നെറ്റ്‌വർക്ക്, വയർലെസ് എകൃുപ്‌മെന്റ് തുടങ്ങിയവ ഉൾപ്പടെ നിർമിച്ച് ഇന്ത്യയെ ടെലികോം ഉപകരണങ്ങളുടെ ആഗോളകേന്ദ്രമാക്കി മാറ്റുകയാണ് സർക്കാരിന്റെ ലക്ഷ്യം.
പിഎൽഐ പദ്ധതി മൊബൈൽ നിർമാണ മേഖലയിൽ നടപ്പാക്കിയതിലൂടെ 20,000 പേർക്ക് നേരിട്ട് ജോലി ലഭിച്ചതായി രവിശങ്കർ പ്രസാദ് പറയുന്നു. 2022ഓടെ ഒരുലക്ഷം പേർക്ക് നേരിട്ടും മൂന്നുലക്ഷം പേർക്ക് പരോക്ഷമായും ഈ മേഖലയിൽ തൊഴിലവസരങ്ങൾ ഉണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു.
കൂടാതെ, ലാപ്‌ടോപ്, ടാബ്‌ലെറ്റ് എന്നിവയുടെ പ്രാദേശിക ഉൽപാദനം വർധിപ്പിക്കുന്നതിന് വേണ്ടിയുള്ള പദ്ധതിയും ഉടൻ പ്രഖ്യാപിക്കും. ഈ പദ്ധതിയിലൂടെ 3000 കോടിയുടെ നിക്ഷേപം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Also Read: കുതിച്ചുയർന്ന് ഇന്ധനവില; രാജസ്‌ഥാന് പിന്നാലെ ‘സെഞ്ച്വറി’ അടിച്ച് മധ്യപ്രദേശും