തിരുവനന്തപുരം: അടുത്ത മാസം നിയമസഭാ സമ്മേളനം ചേർന്ന് ഗവർണറെ ചാൻസലർ സ്‌ഥാനത്ത് നിന്ന് നീക്കം ചെയ്യാൻ ആവശ്യമായ ഓർഡിനൻസ് ഇറക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. എന്നാൽ, സർക്കാർ നിയമ സഭയിൽ ഓർഡിനൻസ് പാസാക്കിയാലും നിയമമാകാൻ അത് ഗവർണർ ഒപ്പിടണം. ഇതെങ്ങനെ സാധ്യമാകും എന്നതിൽ വിശദീകരണം വന്നിട്ടില്ല.
നിയമ സർവകലാശാലകൾ ഒഴികെ സംസ്‌ഥാനത്തെ 15 സർവകലാശാലകളുടേയും ചാൻസലർ നിലവിൽ ഗവർണറാണ്. അതാത് സർവകലാശാലകളുടെ നിയമത്തിൽ ഭേദഗതി കൊണ്ടുവന്നുവേണം ചാൻസലറെ നീക്കം ചെയ്യേണ്ടത്. ഇതിനായി നിയമവകുപ്പ് തയാറാക്കിയ കരട് ഓർഡിനൻസിന് മുകളിലാണ് മന്ത്രിസഭാ യോഗം ചർച്ച നടത്തിയത്.
അതാത് സർവകലാശാലകളുടെ പേരിൽ പ്രത്യേകം പ്രത്യേകം ബിൽ അവതരിപ്പിക്കാനാണ് ശ്രമം ഉണ്ടാകുക. പകരമായി മന്ത്രിമാരേയോ ഉന്നത വിദ്യാഭ്യാസ രംഗത്തെ വിദഗ്‌ധരെയോ ചാൻസലർ സ്‌ഥാനത്തേക്ക് പരിഗണിക്കാനാണ് മന്ത്രിസഭാ യോഗം തീരുമാനം. കേരള, കാലിക്കറ്റ്, കണ്ണൂർ, എംജി സസംസ്‌കൃതം, മലയാളം സർവകലാശാലകൾക്ക് എല്ലാം കൂടി ഒരു ചാൻസലർ. കുസാറ്റ്, ഡിജിറ്റൽ, സാങ്കേതിക സർവകലാശാലകൾക്ക് പൊതുവായി ഒരു ചാൻസലർ, ആരോഗ്യ സർവകലാശാലക്കും ഫിഷറീസ് സർവകലാശാലക്കും പ്രത്യേകം പ്രത്യകം ചാൻസലർ ഇങ്ങനെയാണ് പുതിയ ഓർഡിനൻസിൽ സർക്കാർ ലക്ഷ്യമിടുന്നത്
പ്രതിപക്ഷ പിന്തുണയോടെ ബിൽ പാസാക്കാനാണ് സർക്കാർ നീക്കം. എന്നാൽ ചാൻസലർ സ്‌ഥാനത്ത് നിന്ന് ഗവർണറെ മാറ്റാനുള്ള നീക്കം അംഗീകരിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പ്രതികരിച്ചു. ചാൻസലർ സ്‌ഥാനത്ത് നിന്ന് ഗവർണറെ മാറ്റുന്നതോടെ സിപിഎം ഭരണമാകും സർവകലാശാലകളിൽ നടക്കുകയെന്നും അത് അംഗീകരിക്കാൻ കഴിയില്ലെന്നും സതീശൻ പ്രതികരിച്ചു.
സമാനമായ രീതിയിൽ ബംഗാളിൽ ഗവർണറെ ചാൻസലർ സ്‌ഥാനത്തുനിന്ന് നീക്കി പകരം മുഖ്യമന്ത്രിക്ക് ആ ചുമതല നൽകിയ ചരിത്രമുണ്ട്. ഇതേ രീതിയാണ് നിയമോപദേശകരുടെ പിൻബലത്തിൽ കേരളവും തുടരുക. ബിൽ പാസാക്കുന്നതിന് ഡിസംബർ 5 മുതൽ 15 വരെ നിയമസഭാ സമ്മേളനം ചേരാനാണ് ആലോചന. അടുത്തയാഴ്‌ച ചേരുന്ന മന്ത്രിസഭാ യോഗം നിയമസഭാ സമ്മേളനത്തിന്റെ തീയതി തീരുമാനിക്കും.
തൃശൂർ കേരള വർമ കോളേജിൽ ഇംഗ്ളീഷിൽ അസോസിയേറ്റ് പ്രൊഫസറായ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി. ഡോ. ആർ ബിന്ദുവിനെ ചാൻസലർ സ്‌ഥാനത്തേക്ക് കൊണ്ടുവരാനാണ് സർക്കാർ നീക്കം. ഇതിലൂടെ ഗവർണർക്കും ബിജെപിക്കും ശക്‌തമായ മറുപടിനൽകി പാർട്ടിയുടെ കരുത്തു തെളിയിക്കാൻ കൂടിയാണ് സർക്കാർ ശ്രമം.
Most Read: ബിജെപിയെ പോലെ പറ്റിക്കില്ല; ഏകീകൃത സിവിൽകോഡ് നടപ്പാക്കും -കെജ്‍രിവാൾ