തിരുവനന്തപുരം: ഗവർണറെ ചാൻസലർ സ്‌ഥാനത്ത് നിന്ന് മാറ്റുന്നതിന് ഏതറ്റം വരെയും പോകുമെന്ന് എംവി ഗോവിന്ദൻ.
എന്നാൽ, ചാന്‍സലര്‍ സ്‌ഥാനത്ത് നിന്ന് മാറ്റുന്ന കാര്യത്തില്‍ ആലോചിച്ച് തീരുമാനമെടുക്കുമെന്നാണ് ഇദ്ദേഹം പറഞ്ഞത്. അതേസമയം, ഗവര്‍ണറെ മാറ്റുന്നതില്‍ നിയമനിര്‍മാണത്തിന് സര്‍ക്കാരിന് ആവശ്യമെങ്കിൽ തീരുമാനമെടുക്കാമെന്നും ഇതിനായി നിയമനിർമാണം നടത്താൻ സർക്കാരിന് പാർട്ടിയുടെ അനുമതി നൽകിയെന്നും ഇദ്ദേഹം കൂട്ടിച്ചേർത്തു.
ഗവര്‍ണര്‍ക്കെതിരെ വേണ്ടിവന്നാൽ സുപ്രീംകോടതിയെ സമീപിക്കുമെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു. കേരളത്തിലെ ഉന്നതവിദ്യാഭ്യാസ മേഖലയെ തകര്‍ക്കാനാണ് ശ്രമം. അതിനായി ഗവര്‍ണറെ ഉപയോഗിക്കുകയാണ്. ഈ നീക്കത്ത രാഷ്‌ട്രീയമായും നിയമ, ഭരണഘടനാപരമായും നേരിടും. സര്‍വകലാശാലകളില്‍ വര്‍ഗീയ ധ്രുവീകരണത്തിനാണ് സംഘപരിവാര്‍ ശ്രമിക്കുന്നത്. ഇഷ്‌ടക്കാരെ വിസിമാരാക്കി അജണ്ട നടപ്പാക്കാനാണ് നീക്കമെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.
കോൺഗ്രസും ഗവർണർക്ക് അനുകൂലമായ നിലപാടാണ് സ്വീകരിക്കുന്നത്. മുസ്‌ലിം ലീഗും ആർഎസ്‌പിയും സ്വതന്ത്ര നിലപാടാണ് സ്വീകരിക്കുന്നതെന്നും ഗവർണർക്കെതിരെ നവംബർ 15ന് രാജ്ഭവൻ മാർച്ചിനൊപ്പം എല്ലാ ജില്ലകളിലും പ്രതിഷേധ പരിപാടികൾ നടത്തുമെന്നും ഇദ്ദേഹം പറഞ്ഞു.
ബില്ലുകൾ ഒപ്പിടാതെ അനന്തമായി നീട്ടിക്കൊണ്ടുപോകാൻ ഗവർണർക്കു സാധിക്കില്ലെന്നും ഇദ്ദേഹം പറഞ്ഞു. ആര്യാ രാജേന്ദ്രന്റെ നിയമന കത്ത് വിവാദത്തിലും എംവി ഗോവിന്ദന്‍ പ്രതികരിച്ചു. മേയര്‍ പാര്‍ട്ടിക്ക് വിശദീകരണം നല്‍കിയിട്ടുണ്ട്. കത്ത് വ്യാജമെന്ന് മേയര്‍ വിശദീകരിച്ചു. കത്ത് എങ്ങനെ ഉണ്ടായെന്ന് പരിശോധിക്കട്ടെ. അന്വേഷണം നടക്കട്ടെ. ആരെയും സംരക്ഷിക്കില്ല. പിന്‍വാതില്‍ നിയമനം പാര്‍ട്ടിയുടെ അജണ്ടയല്ലെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.
Most Read: നഴ്‌സിംഗ് സീറ്റുകള്‍ വര്‍ധിപ്പിക്കാന്‍ നടപടി സ്വീകരിക്കും; മന്ത്രി വീണാ ജോര്‍ജ്