തിരുവനന്തപുരം: സംസ്‌ഥാനത്ത് നഴ്‌സിംഗ് സീറ്റുകളും പോസ്‌റ്റ് ബേസിക് നഴ്‌സിംഗ് സീറ്റുകളും വര്‍ധിപ്പിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന വിദേശ രാജ്യങ്ങളിലെ പര്യടനം അവിടങ്ങളിൽ ഹെല്‍ത്ത് പ്രൊഫഷണലുകളുടെ ഉയർന്നുവരുന്ന സാധ്യത ബോധ്യപ്പെടുത്തുന്നുണ്ട്.
സംസ്‌ഥാനത്ത് നിലവിലുള്ള സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിൽസ തേടുന്നവരുടെ എണ്ണവും കൂടി വരുന്നു. ഇതും കൂടി കണക്കിലെടുത്താണ് സീറ്റുകള്‍ വര്‍ധിപ്പിക്കുന്നതിന് സര്‍ക്കാര്‍ നടപടി സ്വീകരിക്കുന്നത്. നഴ്‌സിംഗ് വിദ്യാഭ്യാസത്തിന്റെ പുരോഗതി വിലയിരുത്താനും പുതിയ കോളേജുകള്‍ ആരംഭിക്കുന്നതുമായും ബന്ധപ്പെട്ട് നടന്ന യോഗത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്‌തമാക്കിയത്.
സര്‍ക്കാര്‍ മേഖലയില്‍ നിലവിലെ സീറ്റുകളുടെ എണ്ണം കൂട്ടുന്നതിന് കര്‍മ പദ്ധതി ആവിഷ്‌ക്കരിക്കാനും നാഷണല്‍ നഴ്‌സിംഗ് കൗണ്‍സില്‍ മാനദണ്ഡമനുസരിച്ച് ഗുണനിലവാരം ഉറപ്പാക്കാനും മന്ത്രി ഉദ്യോഗസ്‌ഥർക്ക് നിര്‍ദേശം നല്‍കി. നിലവിൽ, സംസ്‌ഥാനത്ത് മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിന് കീഴില്‍ നഴ്‌സിംഗ് കോളേജുകളും ഹെല്‍ത്ത് സര്‍വീസിന് കീഴില്‍ നഴ്‌സിംഗ് സ്‌കൂളുകളുമുണ്ട്.
ഇത് കൂടാതെ സ്വകാര്യ മേഖലയിൽ നിരവധി നഴ്‌സിംഗ് കോളേജുകളുമുണ്ട്. രണ്ട് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളും രണ്ട് സര്‍ക്കാര്‍ നഴ്‌സിംഗ് കോളേജുകളും 5 സ്വകാര്യ നഴ്‌സിംഗ് കോളേജുകളും മാനദണ്ഡങ്ങള്‍ പാലിച്ച് ഈ വര്‍ഷം പുതുതായി ആരംഭിച്ചിരുന്നു. 510 നഴ്‌സിംഗ് സീറ്റുകളാണ് ഈ വര്‍ഷം വര്‍ധിപ്പിക്കാനായത്. പോസ്‌റ്റ് ബേസിക് നഴ്‌സിംഗ് സീറ്റുകള്‍ വര്‍ധിപ്പിക്കാനും നിര്‍ദേശം നല്‍കി.
ബിഎസ്‌സി നഴ്‌സുമാരെ ഗണ്യമായി വര്‍ധിപ്പിക്കണം. ക്രിട്ടിക്കല്‍ കെയര്‍, സൈക്യാട്രി തുടങ്ങിയ എംഎസ്‌സി നഴ്‌സിംഗ് വിഭാഗത്തില്‍ കൂടുതല്‍ പ്രൊഫഷണലുകളെ സൃഷ്ട്ടിക്കാനാകണം. തിരുവനന്തപുരം, ആലപ്പുഴ നഴ്‌സിംഗ് കോളേജുകളില്‍ എംഎസ്‌സി സൈക്യാട്രി നഴ്‌സിംഗ് ആരംഭിക്കും. അടുത്ത വര്‍ഷം മുതല്‍ എംഎസ്‌സി നഴ്‌സിംഗില്‍ പുതിയ സ്‌പെഷ്യാലിറ്റികള്‍ ആരംഭിക്കും. -മന്ത്രി വിശദീകരിച്ചു.
ഈ വര്‍ഷം തന്നെ നഴ്‌സിംഗ് സീറ്റുകള്‍ വര്‍ധിപ്പിക്കാന്‍ നടപടി സ്വീകരിക്കും. സര്‍ക്കാര്‍ നഴ്‌സിംഗ് കോളേജുകളില്‍ അടുത്ത സാമ്പത്തിക വര്‍ഷത്തേക്ക് വേണ്ടിയുള്ള നഴ്‌സിംഗ് സീറ്റുകള്‍ വര്‍ധിപ്പിക്കുന്നതിന് വേണ്ടിയുള്ള പ്രൊപ്പോസല്‍ നല്‍കാന്‍ നഴ്‌സിംഗ് കോളേജ് പ്രിന്‍സിപ്പല്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ലക്ഷ്യത്തിലേക്ക് എത്തിച്ചേരാന്‍ ആരോഗ്യ സര്‍വകലാശാല, നഴ്‌സിംഗ് കൗണ്‍സില്‍ എന്നിവരുടെ പിന്തുണയും മന്ത്രി യോഗത്തിൽ അഭ്യർഥിച്ചു.
ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. ആശ തോമസ്, പ്രിന്‍സിപ്പല്‍ സെക്രട്ടറി ടിങ്കു ബിസ്വാള്‍, എന്‍എച്ച്എം സ്‌റ്റേറ്റ് മിഷന്‍ ഡയറക്‌ടർ ഡോ. കാര്‍ത്തികേയന്‍, മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്‌ടർ ഡോ. തോമസ് മാത്യു, ആരോഗ്യ വകുപ്പ് ഡയറക്‌ടർ ഇന്‍ ചാര്‍ജ് ഡോ. നന്ദകുമാര്‍, നോഡല്‍ ഓഫീസര്‍ ഡോ. ഹബീബ്, ജോ. നഴ്‌സിംഗ് വിദ്യാഭ്യാസ വകുപ്പ് ഡയറക്‌ടർ സലീന ഷാ, അഡീ. ഡയറക്‌ടർ നഴ്‌സിംഗ് എംജി ശോഭന, ആരോഗ്യ സര്‍വകലാശാല രജിസ്‌ട്രാർ ഡോ. മനോജ്, നഴ്‌സിംഗ് കൗണ്‍സില്‍ രജിസ്‌ട്രാർ സുലേഖ, നഴ്‌സിംഗ് കോളേജ് പ്രിന്‍സിപ്പല്‍മാര്‍ എന്നിവര്‍ യോഗത്തിൽ പങ്കെടുത്തു.
Most Read: ഷാരോണ്‍ വധക്കേസ്: അന്വേഷണം തമിഴ്‌നാട്ടിലേക്ക് മാറ്റില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്