ന്യൂഡെൽഹി: നിയമസഭ പാസാക്കിയ ബില്ലുകളിൽ ഒപ്പിടാത്ത ഗവർണർമാരുടെ നടപടിക്കെതിരെ രൂക്ഷവിമർശനവുമായി സുപ്രീം കോടതി. ബില്ലുകളിൽ ഗവർണർമാരുടെ തീരുമാനം അറിയാൻ കോടതിയെ സമീപിക്കാൻ സംസ്‌ഥാന സർക്കാരുകൾ നിർബന്ധരാകുന്നതിൽ സുപ്രീം കോടതി അതൃപ്‌തി രേഖപ്പെടുത്തി. സംസ്‌ഥാന സർക്കാരുകൾ കോടതിയെ സമീപിച്ചതിന് ശേഷം മാത്രം ഗവർണർമാർ ബില്ലുകളിൽ ഇടപെടുന്ന പ്രവണത ഒഴിവാക്കണമെന്നും കോടതി അറിയിച്ചു.
ചീഫ് ജസ്‌റ്റിസ് ഡിവൈ ചന്ദ്രചൂടിന്റെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് നിരീക്ഷണം നടത്തിയത്. ഗവർണർ ബൻവരിലാൽ പുരോഹിത് ഏഴ് ബില്ലുകളിൽ ഒപ്പിടാത്തതിനെതിരെ പഞ്ചാബ് സർക്കാർ നൽകിയ റിട്ട് ഹരജി പരിഗണിക്കുന്നതിനിടെയാണ് സുപ്രീം കോടതിയുടെ വാക്കാലുള്ള പരാമർശം. സർക്കാരും ഗവർണറും തുറന്ന് ആശയവിനിമയം നടത്തേണ്ടതുണ്ടെന്നും ചീഫ് ജസ്‌റ്റിസ് പറഞ്ഞു.
പ്രശ്‌നങ്ങൾ മുഖ്യമന്ത്രിയും ഗവർണറും തമ്മിൽ പരിഹരിക്കണമെന്നും ചീഫ് ജസ്‌റ്റിസ് പറഞ്ഞു. തിരഞ്ഞെടുക്കപ്പെട്ട ആധികാരികളല്ലെന്ന വസ്‌തുത ഗവർണർമാർ മറക്കരുതെന്നും ചന്ദ്രചൂഡ് വ്യക്‌തമാക്കി. ബില്ലുകളിൽ പഞ്ചാബ് ഗവർണർ ഉചിതമായ തീരുമാനങ്ങൾ എടുത്തിട്ടുണ്ടെന്നും വെള്ളിയാഴ്‌ചക്കകം വിശദാംശങ്ങൾ അറിയിക്കാൻ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയെ അറിയിച്ചു.
അതേസമയം, വാദത്തിനിടെ ഗവർണർക്കെതിരെ കേരളം സമർപ്പിച്ച സമാന ഹരജിയെ കുറിച്ച് മുതിർന്ന അഭിഭാഷകനും മുൻ അറ്റോർണി ജനറലുമായി കെകെ വേണുഗോപാൽ പരാമർശിച്ചു. ജനങ്ങളുടെ ക്ഷേമത്തിനായി പാസാക്കിയ ബില്ലുകളിൽ ഗവർണർ നടപടി എടുക്കുന്നില്ല. സംസ്‌ഥാനം ഹരജി നൽകിയതിനെ റിപ്പോർട്ടുകൾ പുറത്തുവന്നതിന് ശേഷം അത് കോടതിയിൽ കണാമെന്നാണ് അദ്ദേഹം പറയുന്നതെന്നും വേണുഗോപാൽ കോടതിയെ അറിയിച്ചു.
ഇതേത്തുടർന്ന് കേരളത്തിന്റെ ഹരജിയും വെള്ളിയാഴ്‌ച പരിഗണിക്കണമെന്ന വേണുഗോപാലിന്റെ ആവശ്യം കോടതി അംഗീകരിച്ചു. ഇതോടൊപ്പം പഞ്ചാബ്, തമിഴ്‌നാട്, തെലങ്കാന എന്നീ സംസ്‌ഥാനങ്ങളുടെ ഹരജികളും വെള്ളിയാഴ്‌ച ഒന്നിച്ചു പരിഗണിക്കുമെന്നും കോടതി അറിയിച്ചു. സംസ്‌ഥാന നിയമസഭ പാസാക്കിയ ബില്ലുകളിൽ ഗവർണർ തീരുമാനം വൈകിപ്പിക്കുകയാണെന്നും ഇതിലൂടെ ജനങ്ങളുടെ അവകാശം നിഷേധിക്കുകയാണെന്നും ആരോപിച്ചാണ് കേരള സർക്കാർ സുപ്രീം കോടതിയിൽ റിട്ട് ഹരജി നൽകിയത്.
Most Read| ഗാസയെ രണ്ടായി വിഭജിച്ചെന്ന് ഇസ്രയേൽ; വാർത്താ വിനിമയ സംവിധാനങ്ങൾ തകർന്നു