ടെൽ അവീവ്: ഗാസയെ രണ്ടായി വിഭജിച്ചുവെന്ന് ഇസ്രയേൽ അവകാശവാദം. ഗാസ സിറ്റിയുടെ തെക്കൻ പ്രദേശം വരെ സൈന്യം എത്തിയതായും ഇസ്രയേൽ പ്രതിരോധ സേന അറിയിച്ചു. ഗാസ സിറ്റി പൂർണമായും വളഞ്ഞുവെന്നും തെക്കൻ ഗാസയെന്നും വടക്കൻ ഗാസയെന്നും രണ്ടായി വിഭജിച്ചുവെന്നും ഇസ്രയേൽ അവകാശപ്പെട്ടു. യുദ്ധം തുടങ്ങിയതിന് ശേഷമുള്ള ഏറ്റവും വലിയ വ്യോമാക്രമണമാണ് ഇന്നലെ രാത്രി നടന്നതെന്നാണ് റിപ്പോർട്ടുകൾ.
സൈന്യത്തിന്റെ ആക്രമണത്തിൽ ടെലിഫോൺ, ഇന്റർനെറ്റ് സംവിധാനങ്ങൾ പൂർണമായും വിച്ഛേദിക്കപ്പെട്ടു. ഇത് രണ്ടാം തവണയാണ് പൂർണതോതിൽ സംവിധാനങ്ങൾ വിച്ഛേദിക്കപ്പെടുന്നത്. കഴിഞ്ഞ മാസം ഏഴിന് നടന്ന ഹമാസ് ആക്രമണത്തിന് പിന്നാലെ തുടങ്ങിയ ഇസ്രയേൽ ആക്രമണത്തിൽ 9770 പേർ കൊല്ലപ്പെട്ടതായി ഗാസ ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതിൽ നാലായിരത്തിലധികം കുട്ടികളാണ്.
അതേസമയം, വേണ്ടിവന്നാൽ ലാബാനോനെതിരെ യുദ്ധം ചെയ്യാൻ തയ്യാറാണെന്നും അതിന് ഒരുങ്ങിയിട്ടുണ്ടെന്നും ഇസ്രയേൽ സൈന്യം വ്യക്‌തമാക്കി. ലബനോനിൽ ഇസ്രയേൽ നടത്തിയ റോക്കറ്റാക്രമണത്തിൽ നാല് പേർ കൊല്ലപ്പെട്ടു. കാറിന് നേരെ മിസൈൽ തൊടുക്കുകയായിരുന്നു. സാധാരണക്കാരാണ് കൊല്ലപ്പെട്ടത്.
അതിനിടെ, ഗാസയിലെ ആശുപത്രികൾക്ക് സമീപം ജോർദാൻ വ്യോമസേന മരുന്നുകൾ എത്തിച്ചു. പരിക്കേറ്റവരെ സഹായിക്കുന്നത് കടമയാണെന്ന് ജോർദാൻ രാജാവ് അറിയിച്ചു. അതിനിടെ, വെടി നിർത്തിലിനായി അമേരിക്കയുടെ ഭാഗത്ത് നിന്ന് ശ്രമം തുടരുകയാണ്. സ്‌റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ളിങ്കന് പിറകെ സിഐഎ ഡയറക്‌ടർ വില്യം ബേർൺസും ഇസ്രയേലിലെത്തി. പശ്‌ചിമേഷ്യൻ സന്ദർശനം തുടരുന്ന ബ്ളിങ്കൻ ഇന്ന് തുർക്കി നേതൃത്വവുമായി ചർച്ച നടത്തും.
Most Read| ഹർദീപ് സിങ് നിജ്‌ജാറിന്റെ കൊലപാതകത്തിൽ തെളിവ് എവിടെ? കാനഡയോട് ഇന്ത്യ