ന്യൂഡൽഹി: ഖലിസ്‌ഥാൻ വിഘടനവാദി നേതാവ് ഹർദീപ് സിങ് നിജ്‌ജാറിന്റെ കൊലപാതകത്തിൽ വീണ്ടും തെളിവ് ആവശ്യപ്പെട്ട് ഇന്ത്യ. നിജ്‌ജാറിന്റെ കൊലപാതകത്തിൽ ഇന്ത്യൻ രഹസ്യാന്വേഷണ ഉദ്യോഗസ്‌ഥർക്ക് പങ്കുണ്ടെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്‌റ്റിൻ ട്രൂഡോ ആരോപിച്ചിരുന്നു. ഇതേ തുടർന്ന് തെളിവുകൾ നൽകണമെന്ന് ഇന്ത്യ കാനഡയോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, തെളിവുകൾ കൈമാറാൻ കാനഡ ഇതുവരെ തയ്യാറായിട്ടില്ല.
ഇതിന്റെ പശ്‌ചാത്തലത്തിലാണ് ഇന്ത്യൻ ഹൈക്കമ്മീഷന്റെ ഇടപെടൽ ഉണ്ടാവുന്നത്. കൊലപാതകത്തിൽ ഇന്ത്യക്ക് പങ്കുണ്ടെന്ന് വ്യക്‌തമാക്കുന്ന തെളിവുകൾ എവിടെയെന്ന് കാനഡയോട് ഇന്ത്യൻ ഹൈക്കമ്മീഷണർ സഞ്‌ജയ് കുമാർ വർമ ചോദിച്ചു. കനേഡിയൻ പ്രധാനമന്ത്രിയുടെ ആരോപണം പ്രത്യാഘാതം ഉണ്ടാക്കിയെന്നും കാനഡയിലെ ഇന്ത്യൻ ഹൈക്കമ്മിഷണർ പറഞ്ഞു.
നിജ്‌ജാർ കൊല്ലപ്പെട്ടതിനെ കുറിച്ചുള്ള കാനഡയുടെ പോലീസ് അന്വേഷണത്തെ ഒരു ഉന്നത കനേഡിയൻ ഉദ്യോഗസ്‌ഥന്റെ പരസ്യ പ്രസ്‌താവനയിൽ തകർന്നതായും ദി ഗ്ളോബ് ആൻഡ് മെയിലിന് നൽകിയ അഭിമുഖത്തിൽ ഹൈക്കമ്മീഷണർ പറഞ്ഞു. കാനഡ ഇതുവരെ നിജ്‌ജാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ടു ഇന്ത്യക്ക് തെളിവുകൾ നൽകിയിട്ടില്ലെന്നും സഞ്‌ജയ് കുമാർ പറഞ്ഞു. കനേഡിയൻ പ്രധാനമന്ത്രിയുടെ പരാമർശം വിദ്വേഷപരവും ആക്രമണത്തിന് പ്രേരിപ്പിക്കുന്നതുമാണെന്നും അദ്ദേഹം ആരോപിച്ചു.
ഖലിസ്‌ഥാൻ വാദത്തെ പിന്തുണക്കുന്നവരെ കാനഡ നിയന്ത്രിക്കുമെന്ന് ഇന്ത്യ പ്രതീക്ഷിക്കുന്നുവെന്ന് വ്യക്‌തമാക്കിയ അദ്ദേഹം, നിജ്‌ജാറിന്റെ കൊലപാതകത്തെ കുറിച്ചുള്ള അന്വേഷണം അതിന്റെ വഴിക്ക് നടക്കട്ടെയെന്നും പറഞ്ഞു. ഇന്ത്യൻ ഏജന്റുമാർക്ക് നിജ്‌ജാറിന്റെ കൊലപാതകത്തിൽ പങ്കുണ്ടെന്ന തരത്തിലുള്ള എന്തെങ്കിലും തെളിവ് ഉണ്ടെങ്കിൽ ഹാജരാക്കാൻ കാനഡ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
26 ഖാലിസ്‌ഥാൻ ഭീകരർ കാനഡയിൽ നിലവിലുണ്ട്. ഇവരെ ഇന്ത്യക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ടു പട്ടിക ഉൾപ്പടെ അപേക്ഷ കാനഡക്ക് നൽകിയിരുന്നു. എന്നാൽ, ഇതിൽ ഒന്നിൽ പോലും കാനഡ തീരുമാനം എടുത്തിട്ടില്ലെന്നും അദ്ദേഹം വ്യക്‌തമാക്കി. തെളിവുകൾ ഉണ്ടെന്ന് കാനഡ അവകാശപ്പെടുന്നത് നയതന്ത്ര ആശയവിനിമയങ്ങൾ തെളിവാക്കി വെച്ചുകൊണ്ടാണ്. എന്നാൽ, ഇത് ഒരു കോടതിയിലും തെളിവായി അംഗീകരിക്കാം കഴിയില്ലെന്നും നയതന്ത്ര തലത്തിൽ നടക്കുന്ന ആശയവിനിമയം അതിന് അതിന്റെതായ പരിരക്ഷ ഉണ്ടെന്നും സഞ്‌ജയ് കുമാർ വർമ കൂട്ടിച്ചേർത്തു.
ഖലിസ്‌ഥാൻ വിഘടനവാദി നേതാവ് ഹർദീപ് സിങ് നിജ്‌ജാർ കൊല്ലപ്പെട്ടതിന് പിന്നിൽ ഇന്ത്യയാണെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്‌റ്റിൻ ട്രൂഡോയുടെ പരാമർശത്തിന് പിന്നാലെയാണ് ഇന്ത്യ-കാനഡ നയതന്ത്ര ബന്ധം വഷളായത്. എന്നാൽ, ഈ ആരോപണം ഇന്ത്യ തള്ളിയിരുന്നു.
Most Read| പോരാടാനുറച്ചു ഹമാസ്; ഒളിക്കാൻ ഭൂഗർഭ തുരങ്കങ്ങൾ- യുദ്ധസന്നാഹങ്ങൾ ഒരുങ്ങുന്നു