കോഴിക്കോട്: ആഗോള കാലാവസ്‌ഥാ വെല്ലുവിളികളെ തുടർന്ന് കോഴിക്കോട് നാഷണൽ ഇൻസ്‌റ്റിറ്റൃൂട്ട് ഓഫ് ടെക്‌നോളജിയിൽ (എൻഐടി) മാംസാഹാരവും മുട്ടയും നിരോധിക്കാൻ നീക്കങ്ങൾ തുടങ്ങി. ഇതിന്റെ ആദ്യ ഘട്ടമെന്ന നിലയിൽ എൻഐടിയിൽ ക്‌ളാസുകൾ ആരംഭിക്കുമ്പോൾ ചൊവ്വാഴ്‌ചകളിൽ സസ്യാഹാരം മാത്രം ഉപയോഗിക്കും.
‘ഹരിത ചൊവ്വ’ എന്നാണ് ഈ ദിനാചരണത്തിന്റെ പേര്. കോഴിക്കോട് എൻഐടിയും ബിർല ഇൻസ്‌റ്റിറ്റൃൂട്ട് ഓഫ് ടെക്‌നോളജി ആൻഡ് സയൻസസ് പിലാനിയും (ബിറ്റ്‌സ് പിലാനി) ഇത് സംബന്ധിച്ച് ധാരണയിൽ എത്തിയിട്ടുണ്ട്.
വീഗൻ (vegan) ഔട്ട്റീച്ചിന്റെ ഹരിത ചൊവ്വ (Green Tuesday) പദ്ധതിയുടെ ഭാഗമായാണ് എൻഐടിയിൽ ഇത് ആരംഭിച്ചിരിക്കുന്നത്. മാംസാഹാരം കുറക്കുന്ന നയപരിപാടിയാണ് ഹരിത ചൊവ്വ. ഗോവ ബിറ്റ്‌സ് പിലാനിയിലും മാംസാഹാരത്തിന്റെയും മുട്ടയുടെയും ഉപഭോഗം നിയന്ത്രിക്കും.
മനുഷ്യനിർമിതമായ ഗ്രീൻ ഹൗസ് വാതകങ്ങൾ പുറത്തുവിടൽ, വനനശീകരണം, വായുമലിനീകരണം എന്നിവക്ക് ഏറ്റവും കൂടുതൽ കാരണമാകുന്നത് വളർത്തുമൃഗങ്ങളുടെ പരിപാലനമാണെന്നാണ് വീഗൻ ഔട്ട്റീച്ചിന്റെ കണ്ടെത്തൽ. ഇന്റർനാഷണൽ പാനൽ ഓൺ ക്‌ളൈമറ്റ് ചെയ്‌ഞ്ചിന്റെ 107 ശാസ്‌ത്രജ്‌ഞർ തയാറാക്കിയ റിപ്പോർട്ടിൽ മാംസം, പാൽ, മുട്ട, മറ്റ് മൃഗ ഉൽപന്നങ്ങൾ എന്നിവയുടെ ഉപയോഗം വ്യക്‌തികൾ വെട്ടിക്കുറച്ചാൽ കുറഞ്ഞ സ്‌ഥലവും വെള്ളവും ഉപയോഗിച്ച് കൂടുതൽ ആളുകൾക്ക് ഭക്ഷണം നൽകാമെന്നാണ് അവകാശ വാദം.
ഗൗതം ബുദ്ധ സർവകലാശാല ഉൾപ്പടെ ഇരുപത്തി രണ്ട് സർവകലാശാലകളും കോർപറേഷനുകളും വീഗൻ ഔട്ട്റീച്ചിന്റെ ഹരിത ചൊവ്വ പ്രതിജ്‌ഞയിൽ ഒപ്പുവെച്ചിട്ടുണ്ട്. ചില സ്‌ഥാപനങ്ങളിൽ മാംസം വിളമ്പുന്നത് പൂർണമായും നിർത്തി.
എന്നാൽ, തന്റെ അറിവിൽ ഇത്തരമൊരു ധാരണപത്രം ഒപ്പിട്ടതായി അറിവില്ലെന്നാണ് കോഴിക്കോട് എൻഐടി രജിസ്‌ട്രാർ ലെഫ്.കേണൽ കെ പങ്കജാക്ഷന്റെ പ്രതികരണം. ഏതെങ്കിലും വകുപ്പുകൾ വഴി ഇത്തരം നീക്കം നടന്നോയെന്ന് അറിവില്ലെന്നും അദ്ദേഹം പ്രതികരിച്ചു. അതേസമയം, മെസ് കോർഡിനേറ്ററുമായും സ്‌റ്റുഡന്റ് കോർഡിനേറ്ററുമായും ഈ പദ്ധതിയെ കുറിച്ച് ചർച്ച നടത്തിയെന്നും എൻഐടി തുറന്നുകഴിഞ്ഞാൽ ചൊവ്വാഴ്‌ചകളിൽ പദ്ധതി നടപ്പാക്കുമെന്നുമാണ് വീഗൻ ഔട്ട്റീച്ചിന്റ പ്രതിനിധി പറയുന്നത്.
Also Read: വിവാദ പരാമർശം; ചീഫ് ജസ്‌റ്റിസ് രാജി വെക്കണമെന്ന ആവശ്യവുമായി വനിതാ സംഘടനകൾ