ന്യൂഡെൽഹി: കോവിഡ് മരുന്നുകൾക്കുള്ള ഇളവ് നീട്ടാൻ ജിഎസ്‌ടി കൗൺസിൽ തീരുമാനം. ഡിസംബർ 31 വരെ നീട്ടാനാണ് തീരുമാനം. 11 കോവിഡ് മരുന്നുകൾക്കുള്ള ഇളവാണ് നീട്ടിയിരിക്കുന്നത്. കൂടുതൽ മരുന്നുകൾക്കും യോഗം ഇളവ് നൽകിയിട്ടുണ്ട്.
പെട്രോളിയം ഉൽപന്നങ്ങൾ ജിഎസ്‌ടിയിൽ ഉൾപ്പെടുത്തുന്നതും ലഖ്‌നൗവിൽ ചേരുന്ന യോഗം ചർച്ച ചെയ്യും. എന്നാൽ ഇതിനെതിരെ സംസ്‌ഥാനങ്ങളിൽ പ്രതിഷേധം ശക്‌തമാണ്. അതിനാൽ ഇക്കാര്യത്തിൽ കൗൺസിൽ തീരുമാനം ഇന്നുണ്ടായേക്കില്ല.
പ്രതിപക്ഷ പാർട്ടികൾ ഭരിക്കുന്ന സംസ്‌ഥാനങ്ങൾക്കൊപ്പം ഉത്തർപ്രദേശും കൗൺസിൽ ചേരുന്നതിന് മുൻപ് തന്നെ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. പെട്രോളും ഡീസലും ജിഎസ്‌ടിയിൽ ഉൾപ്പെടുത്തുന്നത് സംസ്‌ഥാനങ്ങൾക്ക് വലിയ വരുമാന നഷ്‌ടത്തിന് കാരണമാകുമെന്ന് യുപി ധനമന്ത്രി സുരേഷ് ഖന്ന പ്രതികരിച്ചു. ജനതാൽപര്യത്തിന് വിരുദ്ധമായ നടപടിയായിരിക്കും ഇതെന്നും അദ്ദേഹം പ്രതികരിച്ചു.
പെട്രോളും ഡീസലും ജിഎസ്‌ടിയിൽ ഉൾപ്പെടുത്തുന്നതിൽ കേന്ദ്രം അനുകൂലമാണെങ്കിലും സംസ്‌ഥാനങ്ങളുടെ പ്രതിഷേധം അവഗണിച്ച് ഏകപക്ഷീയമായ തീരുമാനം എടുക്കില്ലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
വെളിച്ചെണ്ണയുടെ ജിഎസ്‌ടി നികുതി ഉയർത്തുന്നതും ഇന്നത്തെ യോഗത്തിന്റെ അജണ്ടയിലുണ്ട്. നിലവിൽ അഞ്ച് ശതമാനമുള്ള നികുതി 18 ആയി ഉയർത്താനാണ് നീക്കം. ഇക്കാര്യത്തിൽ ശക്‌തമായ എതിർപ്പ് ഉയർത്തുമെന്ന് കേരളം വ്യക്‌തമാക്കിയിട്ടുണ്ട്.
Also Read: മാനസ കൊലപാതകം; തോക്ക് ലഭിക്കുന്ന സ്‌ഥലം കണ്ടെത്തിയത് ഓൺലൈനിൽ