ന്യൂഡെൽഹി: ചരക്കുസേവന നികുതി ഘടനയിലെ അപാകതകള്‍ പരിഹരിക്കാന്‍ അടിയന്തര നടപടികള്‍ക്ക് തയാറെടുത്ത് ജിഎസ്‌ടി കൗണ്‍സില്‍. അസംസ്‌കൃത വസ്‌തുക്കള്‍ക്ക് ഉയര്‍ന്ന നികുതി ഏര്‍പ്പെടുത്തിയത് അടക്കമുള്ള പരാതികള്‍ ചര്‍ച്ച ചെയ്യാന്‍ ഈ മാസം ജിഎസ്‌ടി കൗണ്‍സില്‍ യോഗം ചേരും. നികുതി നിരക്കില്‍ കുറവ് വരുത്തിയോ അന്തിമ ഉല്‍പന്നങ്ങളുടെ നിരക്കില്‍ വര്‍ധന വരുത്തിയോ ആകും പ്രശ്‌നം പരിഹരിക്കുക.
വസ്‌ത്രം, വളം, ചെരിപ്പ് നിര്‍മാണം തുടങ്ങിയ മേഖലകളിലെ അപാകതകള്‍ പരിഹരിക്കുന്ന കാര്യം നേരത്തെ തന്നെ ജിഎസ്‌ടി കൗണ്‍സിലിന്റെ പരിഗണനയിലുള്ളതാണ്. കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് റവന്യൂ വരവ് കുറഞ്ഞതിനാല്‍ ഇക്കാര്യത്തില്‍ തീരുമാനം എടുത്തിരുന്നില്ല.
അസംസ്‌കൃത വസ്‌തുക്കള്‍ക്ക് കൂടിയ നികുതിയും അന്തിമ ഉത്പന്നങ്ങള്‍ക്ക് കുറഞ്ഞ നികുതിയും ഈടാക്കുന്നതിലെ പൊരുത്തക്കേടുകളും വിവിധ വ്യവസായ മേഖലകളില്‍ അത് സൃഷ്‌ടിച്ചിട്ടുള്ള പ്രതിസന്ധിയും പരിഹരിക്കപ്പെടണമെന്നത് ഏറെ നാളായുള്ള ആവശ്യമാണ്.
അസംസ്‌കൃത വസ്‌തുക്കളുടെ ഉയര്‍ന്ന് നികുതി നിരക്ക് മൂലം ഇന്‍പുട്ട് ടാക്‌സ് ക്രെഡിറ്റ് എടുക്കാന്‍ കഴിയാത്ത അവസ്‌ഥയിലാണ് സംരംഭകര്‍. ഇത് അടിയന്തരമായി പരിഗണിക്കേണ്ട വിഷയമാണെന്ന് ജിഎസ്‌ടി കൗണ്‍സിലിലുള്ളവര്‍ അംഗീകരിക്കുന്നു. ഇതിന്റെ ഭാഗമായാണ് ചരക്കുസേവന നികുതി ഘടനയിലെ അപാകതകള്‍ പരിഹരിക്കാന്‍ നടപടി സ്വീകരിക്കാൻ ഒരുങ്ങുന്നത്.
Read Also: മുല്ലപ്പള്ളിക്ക് പരിചയക്കുറവ്; ഉമ്മൻചാണ്ടിയുടെ നേതൃത്വം അനിവാര്യം; വയലാര്‍ രവി