കുമരകം: വേമ്പനാട് കായലിന്റെ കാവലാളായ കോട്ടയം കുമരകം സ്വദേശി എന്‍എസ് രാജപ്പന് തായ്‌വാൻ സര്‍ക്കാരിന്റെ ആദരം. ജൻമനാ രണ്ടു കാലിനും സ്വാധീനമില്ലാത്ത രാജപ്പന്‍ പരിമിതികളെ അവഗണിച്ച് വേമ്പനാട് കായലില്‍ വലിച്ചെറിയുന്ന കുപ്പികള്‍ പെറുക്കിയാണ് ഉപജീവനം നടത്തുന്നത്.
വേമ്പനാട്ട് കായലിലെ മാലിന്യം നീക്കുന്ന രാജപ്പന് തായ്‌വാന്റെ ദി സുപ്രീം മാസ്‌റ്റര്‍ ചിങ് ഹായ് ഇന്റര്‍നാഷണലിന്റെ വേള്‍ഡ് പ്രൊട്ടക്ഷന്‍ അവാര്‍ഡാണ് ലഭിച്ചത്. പ്രശംസാ ഫലകവും 10000 ഡോളര്‍(ഏകദേശം 730081 രൂപ) അടങ്ങുന്നതാണ് പുരസ്‌കാരം.
കായലില്‍ വലിച്ചെറിയുന്ന കുപ്പികള്‍ പെറുക്കി ജീവിക്കുന്ന രാജപ്പന്‍ ചേട്ടനെ ലോകമറിഞ്ഞത് സോഷ്യല്‍ മീഡിയയിലൂടെയാണ്. 14 വര്‍ഷമായി രാജപ്പന്‍ ചേട്ടന്‍ ഈ തൊഴില്‍ തുടങ്ങിയിട്ട്. രാവിലെ ആറ് മണിയാകുമ്പോള്‍ വള്ളവുമായി കായലിലിറങ്ങുന്ന അദ്ദേഹത്തിന് അന്നത്തെ ചിലവിനുള്ള ചില്ലറ കിട്ടണമെന്ന് മാത്രമാണ് ആഗ്രഹം. മിക്കപ്പോഴും കായലിൽ നിന്നും മടങ്ങുന്നത് രാത്രിയോടെയാണ്.
പ്രധാനമന്ത്രിയുടെ മന്‍ കി ബാത്തിലും രാജപ്പനെ പ്രശംസിച്ചിരുന്നു. വേമ്പനാട്ട് കായൽ സുന്ദരിയായി ഇരിക്കുന്നതാണ് ജോലിയിലെ സന്താഷമെന്നാണ് രാജപ്പന്റെ മറുപടി.
Read Also: 5ജിക്കെതിരായ ഹരജി തള്ളി; ജൂഹി ചൗളയ്‌ക്ക് 20 ലക്ഷം രൂപ പിഴ