ന്യൂഡെൽഹി: ചീഫ് സെക്രട്ടറിയും ഉദ്യോഗസ്‌ഥരും ഗുജറാത്തിൽ സന്ദർശനം നടത്തിയത് ഗുജറാത്ത് മോഡൽ പഠിക്കാനല്ലെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ഡാഷ് ബോർഡിനെ കുറിച്ച് പഠിക്കാനായാണ് ഉദ്യോഗസ്‌ഥർ പോയത്. ഇത് എല്ലാ സർക്കാരും സാധാരണ ചെയ്യാറുള്ളതാണെന്നും യെച്ചൂരി പറഞ്ഞു.
വിഷയത്തെ കുറിച്ച് സംസ്‌ഥാന സർക്കാർ മറുപടി പറയുമെന്നും യെച്ചൂരി ഡെൽഹിയിൽ പറഞ്ഞു. വിവിധ വകുപ്പുകളുടെ പ്രവർത്തനം ഓരോ ദിവസവും മുഖ്യമന്ത്രിക്ക് വിലയിരുത്താൻ കഴിയുന്ന സിഎം ഡാഷ് ബോർഡ് സംവിധാനം പഠിച്ച് ഞായറാഴ്‌ചയാണ് ചീഫ് സെക്രട്ടറി തിരികെ എത്തിയത്. ഒപ്പം അരലക്ഷത്തോളം സർക്കാർ സ്‌കൂളുകളിലെ ഒരു കേന്ദ്രത്തിൽ വിദ്യ സമീക്ഷ പദ്ധതിയും ചീഫ് സെക്രട്ടറി വിലയിരുത്തി.
സർക്കാരിന്റെ ഗുജറാത്ത് മോഡൽ പഠിക്കാനുള്ള ശ്രമത്തെ അതിരൂക്ഷമായാണ് പ്രതിപക്ഷം വിമർശിച്ചിരുന്നത്. സന്ദർശനത്തിന്റെ വിശദാംശങ്ങൾ റിപ്പോർട്ടായി ചീഫ് സെക്രട്ടറി മുഖ്യമന്ത്രിക്ക് സമർപ്പിക്കും. റിപ്പോർട്ടിൻമേൽ സർക്കാർ വിശദമായി ചർച്ച ചെയ്യും.
Most Read: സംസ്‌ഥാനത്തെ സർക്കാർ ഡോക്‌ടർമാർ വീണ്ടും സമരത്തിൽ