ന്യൂഡെൽഹി: അസം ഗുവാഹത്തി ഐഐടിയിൽ വിദ്യാർഥിനി പീഡനത്തിന് ഇരയായതായി പരാതി. സംഭവത്തില്‍ സഹപാഠിയായ ആളെ അറസ്‌റ്റ് ചെയ്‌തു. ഗുവാഹത്തി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച വിദ്യാർഥിനിയെ നിര്‍ബന്ധിച്ച് ഐഐടി അധികൃതര്‍ ഡിസ്‌ചാർജ് ചെയ്യിപ്പിച്ചതായും പരാതിയുണ്ട്.
സംസ്‌ഥാനത്ത് ഹോളി ആഘോഷം നടന്ന മാര്‍ച്ച് 28നാണ് പെൺകുട്ടി പീഡനത്തിന് ഇരയായതെന്ന് പോലീസ് പറയുന്നു. ആദ്യം ഐഐടി-ജി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും പിന്നീട് ഗുവാഹത്തി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് (ജിഎംസിഎച്ച്) മാറ്റുകയും ചെയ്‌തു.
സംഭവത്തിൽ ഒരു വിദ്യാർഥിയെ അറസ്‌റ്റ് ചെയ്യുകയും ബലാൽസംഗത്തിന് കേസെടുക്കുകയും ചെയ്‌തു. മറ്റ് നാല് വിദ്യാർഥികളെയും ചോദ്യം ചെയ്യുന്നുണ്ട്. അന്വേഷണം നടക്കുന്നുണ്ടെന്നും കൂടുതൽ അറസ്‌റ്റുകൾ നടക്കുമെന്നും കമ്രൂപ് പോലീസ് സൂപ്രണ്ട് ഹിതേഷ് ചന്ദ്ര റോയ് പറഞ്ഞു.
സംഭവത്തിന് മുമ്പ് വിദ്യാർഥി മയക്കുമരുന്ന് ഉപയോഗിച്ചിരിക്കാം എന്നാണ് മാദ്ധ്യമ റിപ്പോർട്ടുകൾ. സംഭവം നടന്ന് ആറ് ദിവസത്തിന് ശേഷം ശനിയാഴ്‌ചയാണ് പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയതെന്ന് പോലീസ് കൂട്ടിച്ചേർത്തു. പ്രതി പെൺകുട്ടിയുടെ സഹപാഠി ആണെന്നും പറഞ്ഞ പോലീസ് പക്ഷെ വിദ്യാർഥികളെ കുറിച്ചോ ആക്രമണത്തിന്റെ സ്വഭാവത്തെക്കുറിച്ചോ കൂടുതൽ വിവരങ്ങൾ നൽകാൻ വിസമ്മതിച്ചു.
Also Read: അസം മൂന്നാംഘട്ട വോട്ടെടുപ്പ്; പരസ്യ പ്രചാരണത്തിന് ഇന്ന് പര്യവസാനം