ദിസ്‌പൂർ: അസമിലെ മൂന്നാം ഘട്ട വോട്ടെടുപ്പിന്റെ പരസ്യ പ്രചാരണത്തിന് ഇന്ന് തിരശീല വീഴും. തിരഞ്ഞെടുപ്പ് മൂന്നാം ഘട്ടത്തിലെത്തി നില്‍ക്കുമ്പോഴും തീര്‍ത്തും പ്രവചനാതീതമാണ് അസമിലെ രാഷ്‌ട്രീയ സാഹചര്യങ്ങള്‍. വിഷയങ്ങളില്‍ ഊന്നിയുള്ള പ്രചാരണങ്ങളില്‍ നിന്നും വിവാദങ്ങളിലേക്ക് കടന്നിരിക്കുകയാണ് ഇരുമുന്നണികളും.
കഴിഞ്ഞ ദിവസം ബിജെപി സ്‌ഥാനാര്‍ഥിയുടെ വാഹനത്തില്‍ നിന്നും വോട്ടിംഗ് യന്ത്രങ്ങള്‍ കണ്ടെത്തിയ സംഭവം പ്രധാന പ്രചാരണ വിഷയമാക്കുകയാണ് കോണ്‍ഗ്രസ്. വിഷയമുന്നയിച്ച് കോണ്‍ഗ്രസ് നേതാക്കള്‍ ഗുവഹാത്തിയില്‍ പ്രതിഷേധപ്രകടനം നടത്തി.
അതേസമയം ആദ്യ രണ്ട് ഘട്ടങ്ങളുടെയും സര്‍വേ ഫലങ്ങളുടെയും ആത്മവിശ്വാസത്തിലാണ് ബിജെപി. അസമിലെ അടുത്ത സര്‍ക്കാര്‍ തൊപ്പിയും താടിയും ലുങ്കിയും ധരിക്കുന്നവര്‍ പിന്തുണക്കുന്നതാകും എന്ന ബദറുദ്ദീന്‍ അജ്‌മലിന്റെ മകന്‍ അബ്‌ദുര്‍ റഹീമിന്റെ പരാമര്‍ശം ബിജെപി പ്രചാരണ ആയുധമാക്കുകയാണ്.
ഹിമന്ദ ബിശ്വ ശര്‍മയുടെ മണ്ഡലമായ ജലുക് ബാഡി ഉള്‍പ്പടെ മൂന്നിടങ്ങളില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് റാലി നടത്തും. ഹിമന്ദയുടെ പ്രചാരണ വിലക്ക് പകുതിയായി കുറച്ചിരുന്നു. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചതിനാണ് ബിജെപി നേതാവ് ഹിമന്ത ബിശ്വ ശര്‍മക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷൻ നടപടി സ്വീകരിച്ചത്. ബോഡോലാൻഡ് പീപ്പിൾസ് ഫ്രണ്ട് നേതാവ് ഹഗ്രാമ മൊഹിലാരിയെ ഭീഷണിപ്പെടുത്തി എന്ന മഹാസഖ്യത്തിന്റെ പരാതിയിൽ ആയിരുന്നു നടപടി.
എന്നാൽ എയുഡിഎഫിനും ബിപിഎഫിനും നിര്‍ണായക സ്വാധിനുള്ള മൂന്നാം മേഖലയില്‍ മഹാസഖ്യവും കടുത്ത ആത്‌മവിശ്വാസത്തിലാണ്.
Read Also: ഉത്തരാഖണ്ഡിൽ എല്ലാ മാദ്ധ്യമ പ്രവർത്തകർക്കും കോവിഡ് വാക്‌സിൻ