വാരാണസി: ഗ്യാന്‍വാപി മസ്‌ജിദ് നിലനിൽക്കുന്ന സ്‌ഥലത്ത് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ ശാസ്‌ത്രീയ പരിശോധന ആരംഭിച്ചു. ഇന്ന് രാവിലെ ഏഴ് മണിക്കാണ് പരിശോധന ആരംഭിച്ചത്. പള്ളിയിൽ അംശശുദ്ധി വരുത്തുന്ന സ്‌ഥലം ഒഴിവാക്കിയായിരിക്കും പരിശോധന നടത്തുന്നത്. ഓഗസ്‌റ്റ് നാലിന് ശാസ്‌ത്രീയ പരിശോധനാ റിപ്പോർട് വാരണാസി ജില്ലാ കോടതിക്ക് കൈമാറും.
കഴിഞ്ഞ വർഷം മേയിൽ, കോടതി ഉത്തരവിനെ തുടർന്നുള്ള വീഡിയോ സർവേയിലാണ് ഈ ഭാഗത്ത് ശിവലിംഗം കണ്ടതായി ഹിന്ദു വിഭാഗം പറഞ്ഞത്. ഹിന്ദു ക്ഷേത്രം നിലനിന്ന സ്‌ഥലത്താണ് പള്ളി നിർമിച്ചതെന്ന് ചൂണ്ടിക്കാട്ടി, സമ്പൂർണ സർവേ വേണമെന്ന ഹർജിക്കാരുടെ ആവശ്യം പരിഗണിച്ചാണ് സ്‌ഥലത്ത് ആർക്കിയോളജിക്കൽ സർവേയുടെ ശാസ്‌ത്രീയ പരിശോധനക്ക് വാരണാസി ജില്ലാ കോടതി അനുമതി നൽകിയത്.
കേടുപാടുണ്ടാകുമെന്നതിനാൽ സർവേ ഒഴിവാക്കണമെന്ന മുസ്‌ലിം വിഭാഗത്തിന്റെ ആവശ്യം അവഗണിച്ചാണ് കോടതി സർവേക്ക് അനുമതി നൽകിയത്. ശരിയായ വസ്‌തുതകൾ പുറത്തുവരാൻ ശാസ്‌ത്രീയ പരിശോധന ആവശ്യമാണെന്നായിരുന്നു ഉത്തരവ് പുറപ്പെടുവിക്കവേ കോടതി പറഞ്ഞത്. കഴിഞ്ഞ വർഷം മേയിൽ നടത്തിയ വീഡിയോ സർവേയിൽ പള്ളി പരിസരത്ത് ശിവലിംഗം കണ്ടതായി ഹിന്ദു വിഭാഗം ചൂണ്ടിക്കാട്ടിരുന്നു.
ഇത് ശിവലിംഗം അല്ലെന്നും ജലധാരയുടെ ഭാഗമാണെന്നുമായിരുന്നു മുസ്‌ലിം വിഭാഗം വാദിച്ചത്. ഇതിന്റെ കാലപ്പഴക്കം തീരുമാനിക്കാനുള്ള കാർബൺ ഡേറ്റിങ് നടത്തുന്ന വിഷയം സുപ്രീം കോടതിയുടെ പരിഗണനയിലാണ്. ഇതുൾപ്പെടുന്ന ഭാഗം ഒഴിവാക്കി സർവേ നടത്താനാണ് വാരണാസി കോടതി ഉത്തരവിട്ടത്. പള്ളിയിലെ ചടങ്ങുകൾ ബാധിക്കാതിരിക്കാനായി രാവിലെ എട്ടു മുതൽ ഉച്ചക്ക് 12 വരെയാണ് സർവേ നടത്തേണ്ടതെന്നും കോടതി വ്യക്‌തമാക്കിയിരുന്നു.
Most Read: കെപിസിസിയുടെ ഉമ്മൻ ചാണ്ടി അനുസ്‌മരണം ഇന്ന്; മുഖ്യമന്ത്രി പങ്കെടുക്കും