ടുസ്‌കാന്‍ ഗ്രാന്റ് പ്രിക്‌സില്‍ തന്റെ രാഷ്ട്രീയം വ്യക്തമാക്കിയ ബ്രിട്ടീഷ് ഡ്രൈവര്‍ ലൂയിസ് ഹാമിള്‍ട്ടന് എതിരെ ഫോര്‍മുല വണ്‍ അധികൃതര്‍ അന്വേഷണം നടത്താന്‍ സാധ്യത. ‘ബ്രെയോണ ടൈലറിനെ കൊന്ന പൊലീസുകാരെ അറസ്റ്റ് ചെയ്യണം’ എന്നെഴുതിയ ടീ ഷര്‍ട്ട് അണിഞ്ഞതിനാണ് നടപടി. ടുസ്‌കാന്‍ ഗ്രാന്റ് പ്രീയില്‍ റേസ് തുടങ്ങുന്നതിനു മുമ്പും ട്രോഫി മേടിക്കാനുമാണ് ഹാമിള്‍ട്ടന്‍ ഈ ടീ ഷര്‍ട്ട് ധരിച്ച് എത്തിയത്.
ആറു മാസം മുമ്പ് പൊലീസുകാരാല്‍ 8 തവണ വെടിയേറ്റു സ്വന്തം വീട്ടില്‍ വെച്ചാണ് ബ്രെയോണ ടൈലര്‍ എന്ന കരുത്ത വര്‍ഗ്ഗക്കാരി കൊല്ലപ്പെട്ടത്. ഇതിനെതിരെ ലോകം മുഴുവന്‍ ഉയര്‍ന്നു വന്ന പ്രതിഷേധത്തിന്റെ ഭാഗമായ ഹാമിള്‍ട്ടന്‍ തന്റെ പ്രവര്‍ത്തിയിലൂടെ പോലീസ് അതിക്രമങ്ങള്‍ക്കും വംശീയതക്കും എതിരെ വലിയ സന്ദേശമാണ് നല്‍കിയത്.
Entertainment News: സൂര്യക്ക് പിന്തുണയുമായി തമിഴ് മക്കൾ
‘അവരുടെ പേര് പറയുക’ എന്ന വരികള്‍ക്കൊപ്പം ബ്രെയോണ ടൈലറിന്റെ ഫോട്ടോയും ടീ ഷര്‍ട്ടില്‍ ഉണ്ടായിരുന്നു. അതേസമയം രാഷ്ട്രീയകാര്യങ്ങള്‍ പ്രകടമാക്കരുത് എന്ന നിയമം ഫോര്‍മുല വണ്ണില്‍ നിലനില്‍ക്കെ ഹാമിള്‍ട്ടന്‍ നിയമലംഘനം നടത്തിയോ എന്ന കാര്യമാണ് അധികൃതര്‍ അന്വേഷിക്കുക.
സ്വന്തം വീട്ടില്‍ കൊല്ലപ്പെടാന്‍ മാത്രം വംശീയത കാരണം ആവുന്നു എങ്കില്‍, ആ കൊലപാതകം ചെയ്ത വംശീയ വെറിയന്മാര്‍ സ്വതന്ത്രരായി നടക്കുന്നു എങ്കില്‍ അതിനെതിരെ എല്ലാവരുടെയും ശ്രദ്ധ ക്ഷണിക്കേണ്ടത് തന്റെ കടമ ആണെന്ന് ഹാമിള്‍ട്ടന്‍ വ്യക്തമാക്കി. എന്നാല്‍ ഇത് രാഷ്ട്രീയം അല്ല മാനുഷിക വിഷയം ആണെന്ന നിലപാടിലാണ് മെഴ്സിഡസ്. എല്ലാ അര്‍ത്ഥത്തിലും ഹാമിള്‍ട്ടനെ പിന്തുണക്കും എന്നും അവര്‍ അറിയിച്ചു.
ഈ സീസണില്‍ വംശീയതക്ക് എതിരെ ഫോര്‍മുല വണ്‍ നിരവധി നിലപാടുകള്‍ എടുത്തിരുന്നു. അതിലെല്ലാം ഹാമിള്‍ട്ടന്‍ മുന്നണി പോരാളിയും ആയിരുന്നു. ഇനി വിഷയത്തില്‍ ഫോര്‍മുല വണ്‍ ഹാമിള്‍ട്ടനെതിരെ ശിക്ഷാ നടപടികള്‍ സ്വീകരിക്കുമോ എന്ന് കണ്ടറിയേണ്ടത് തന്നെയാണ്.
Read Also: തോമസ് ആൻഡ് യൂബർ കപ്പ് മാറ്റിവച്ചു