അമൃത്‌സർ: മതനിന്ദാ കേസുകളില്‍ ഉള്‍പ്പെടുന്ന കുറ്റവാളികളെ പൊതു സ്‌ഥലത്തുവെച്ച് തൂക്കിലേറ്റണമെന്ന് പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷന്‍ നവ്‌ജ്യോത് സിംഗ് സിദ്ദു. രണ്ട് ദിവസത്തിനിടെ രണ്ട് പേരാണ് ആള്‍ക്കൂട്ട ആക്രമണത്തില്‍ സംസ്‌ഥാനത്ത് കൊല്ലപ്പെട്ടത്. ഇതിന് പിന്നാലെയാണ് ആള്‍ക്കൂട്ട കൊലകളെ ന്യായീകരിച്ച് സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്റെ പ്രതികരണം.
“സിഖ് സമുദായത്തിന് എതിരെയുള്ള ഗൂഢാലോചനയാണ് കഴിഞ്ഞ ദിവസം പഞ്ചാബില്‍ നടന്ന മതനിന്ദയുമായി ബന്ധപ്പെട്ട രണ്ടു സംഭവങ്ങള്‍. സംസ്‌ഥാനത്തെ സമാധാനാന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിക്കുന്ന മതമൗലികവാദ ശക്‌തികളാണ് ഇതിന് പിന്നില്‍”-സിദ്ദു പറഞ്ഞു.
ഏത് മതഗ്രന്ഥങ്ങള്‍ അപമാനിക്കപ്പെട്ടാലും, അത് ഖുര്‍ആനോ ഭഗവദ് ഗീതയോ ഗുരു ഗ്രന്ഥ സാഹിബോ ആയിക്കൊള്ളട്ടെ, അത്തരക്കാരെ പരസ്യമായി തൂക്കിലേറ്റണമെന്ന് സിദ്ദു പറഞ്ഞു.
അമൃത്‌സറിലെ സുവർണക്ഷേത്രത്തിൽ അതിക്രമിച്ചു കയറി അശുദ്ധമാക്കാൻ ശ്രമിച്ചെന്നാരോപിച്ച് ആണ് ഒരാളെ ആൾക്കൂട്ടം മർദ്ദിച്ചു കൊന്നത്. ഇതിന് പിന്നാലെ കപൂർത്തലയിലെ ഗുരുദ്വാരയിൽ സിഖ് പതാകയെ അവഹേളിക്കാൻ ശ്രമിച്ചെന്ന് ആരോപിച്ച് നിസാംപുർ ഗ്രാമത്തിലെ ഒരുകൂട്ടം ആൾക്കാർ മറ്റൊരാളെ ഓടിച്ചിട്ടുപിടിച്ചു മർദ്ദിക്കുകയും ഇയാൾ കൊല്ലപ്പെടുകയും ചെയ്‌തിരുന്നു.
Read also: 2014ന് മുൻപ് കേട്ടുകേൾവി പോലുമില്ലാത്ത കാര്യമായിരുന്നു ആൾക്കൂട്ടക്കൊല; രാഹുൽ