കാസർഗോഡ്: വിവാഹ വാഗ്‌ദാനം നൽകി പീഡിപ്പിച്ചെന്ന കേസിൽ നടനും റിയാലിറ്റി ഷോ താരവുമായ ഷിയാസ് കരീം (34) പോലീസ് പിടിയിൽ. ചെന്നൈ വിമാനത്താവളത്തിൽ വെച്ചാണ് ഇയാളെ പോലീസ് അറസ്‌റ്റ് ചെയ്‌തത്. ലുക്ക്‌ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചതിനാൽ ഗൾഫിൽ നിന്നെത്തിയ ഷിയാസിനെ എമിഗ്രേഷൻ ഉദ്യോഗസ്‌ഥർ തടഞ്ഞു വെക്കുകയായിരുന്നു. തുടർന്ന് ചന്തേര പോലീസിനെ ചെന്നൈ പോലീസ് വിവരമറിയിക്കുകയായിരുന്നു.
ചന്തേര പോലീസ് ഉടൻ ചെന്നൈയിലെത്തി ഷിയാസിന്റെ അറസ്‌റ്റ് രേഖപ്പെടുത്തും. വിവാഹ വാഗ്‌ദാനം നൽകി പീഡിപ്പിച്ചുവെന്ന കാസർഗോഡ് സ്വദേശിനിയുടെ പരാതിയിലാണ് ചന്തേര പോലീസ് ഷിയാസിനെതിരെ കേസെടുത്തത്. 2021 ഏപ്രിൽ മുതൽ 2023 മാർച്ച് വരെ ഷിയാസ് എറണാകുളത്തെ ലോഡ്‌ജിലും മൂന്നാറിലും വെച്ച് പീഡിപ്പിച്ചെന്നാണ് യുവതിയുടെ ആരോപണം. ഷിയാസ് മറ്റൊരു വിവാഹത്തിന് ഒരുങ്ങുന്നതിനിടെയാണ് യുവതി പരാതിയുമായി രംഗത്തെത്തിയത്.
പല തവണകളായി 11 ലക്ഷം രൂപ കൈക്കലാക്കിയെന്നും ചെറുവത്തൂരിൽ വെച്ച് കയ്യേറ്റം ചെയ്‌തതായും യുവതിയുടെ പരാതിയിലുണ്ട്. സംഭവം വാർത്തയായതിന് പിന്നാലെ വാർത്ത റിപ്പോർട് ചെയ്‌ത മാദ്ധ്യമങ്ങളെ മോശം ഭാഷയിൽ അധിക്ഷേപിച്ചു ഷിയാസ് രംഗത്തെത്തിയിരുന്നു. ഫേസ്ബുക്ക് വീഡിയോയിലാണ് ഷിയാസ് മോശം ഭാഷയിൽ പ്രതികരിച്ചത്.
‘എന്നെക്കുറിച്ചു ഒരുപാട് വാർത്തകൾ പ്രചരിക്കുന്നുണ്ട്. ഞാൻ ജയിലിൽ അല്ല. ദുബായിലാണ്. ഇവിടെ നല്ല അരി കിട്ടും എന്നറിഞ്ഞിട്ട് വാങ്ങാൻ വന്നതാണ്. നാട്ടിൽ വന്നിട്ട് അരിയൊക്കെ ഞാൻ തരുന്നുണ്ട്. നാട്ടിൽ ഞാൻ ഉടനെത്തും. വന്നതിന് ശേഷം നേരിട്ട് കാണാം’. എന്ന് പറഞ്ഞു ചില മോശം വാക്കുകളോടെ ആയിരുന്നു വീഡിയോ.
Most Read| സിക്കിമിലെ മിന്നൽ പ്രളയത്തിന് കാരണം നേപ്പാളിലെ ഭൂകമ്പം? മരണസംഖ്യ 14 ആയി