കാസർഗോഡ്: വിവാഹ വാഗ്‌ദാനം നൽകി പീഡിപ്പിച്ചെന്ന കേസിൽ നടനും റിയാലിറ്റി ഷോ താരവുമായ ഷിയാസ് കരീമിന്റെ (34) അറസ്‌റ്റ് രേഖപ്പെടുത്തി ചന്തേര പോലീസ്. ഇന്ന് രാവിലെയാണ് ഷിയാസിനെ കാസർഗോഡ് ചന്തേര സ്‌റ്റേഷനിൽ എത്തിച്ചത്. വൈദ്യപരിശോധനക്ക് ശേഷം ഹൊസ്‌ദുർഗ് കോടതിയിൽ ഹാജരാക്കും. ചെന്നൈ വിമാനത്താവളത്തിൽ വെച്ച് ബുധനാഴ്‌ചയാണ് ഷിയാസിനെ പിടികൂടിയത്.
ലുക്ക്‌ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചതിനാൽ ഗൾഫിൽ നിന്നെത്തിയ ഷിയാസിനെ എമിഗ്രേഷൻ ഉദ്യോഗസ്‌ഥർ തടഞ്ഞു വെക്കുകയായിരുന്നു. തുടർന്ന് ചന്തേര പോലീസ് ചെന്നൈയിലെത്തി ഷിയാസിനെ കസ്‌റ്റഡിയിൽ എടുക്കുകയായിരുന്നു. വിവാഹ വാഗ്‌ദാനം നൽകി പീഡിപ്പിച്ചുവെന്ന കാസർഗോഡ് സ്വദേശിനിയുടെ പരാതിയിലാണ് ചന്തേര പോലീസ് ഷിയാസിനെതിരെ കേസെടുത്തത്. 2021 ഏപ്രിൽ മുതൽ 2023 മാർച്ച് വരെ ഷിയാസ് എറണാകുളത്തെ ലോഡ്‌ജിലും മൂന്നാറിലും വെച്ച് പീഡിപ്പിച്ചെന്നാണ് യുവതിയുടെ ആരോപണം.
ഷിയാസ് മറ്റൊരു വിവാഹത്തിന് ഒരുങ്ങുന്നതിനിടെയാണ് യുവതി പരാതിയുമായി രംഗത്തെത്തിയത്. പല തവണകളായി 11 ലക്ഷം രൂപ കൈക്കലാക്കിയെന്നും ചെറുവത്തൂരിൽ വെച്ച് കയ്യേറ്റം ചെയ്‌തതായും യുവതിയുടെ പരാതിയിലുണ്ട്. അതിനിടെ, കേസിൽ ഷിയാസിന് ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. ജസ്‌റ്റിസ് പി ഗോപിനാഥാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. ഭീഷണിപ്പെടുത്തി വൻതുക വാങ്ങാനാണ് യുവതി അടുപ്പം സ്‌ഥാപിച്ചതെന്നാണ് ഷിയാസ് ജാമ്യാപേക്ഷയിൽ പറഞ്ഞത്.
Most Read| ഏഷ്യന്‍ ഗെയിംസ്; ഇന്ത്യക്ക് പൊൻതിളക്കം- മെഡൽനേട്ടം സെഞ്ചുറി കടന്നു