കൊല്ലം: എൻസിപി നേതാവിനെതിരെ പീഡന പരാതി നൽകിയ യുവതിയുടെ മൊഴി ഇന്ന് പോലീസ് രേഖപ്പെടുത്തും. യുവതിയുടെ വീട്ടിലെത്തിയാകും പോലീസ് മൊഴി രേഖപ്പെടുത്തുക. പരാതിക്കാരിയുടെ മൊഴിയെടുക്കാൻ കുണ്ടറ പോലീസ് കഴിഞ്ഞ ദിവസം വീട്ടിലെത്തിയെങ്കിലും യുവതിയെ കാണാൻ സാധിച്ചിരുന്നില്ല.
എൻസിപി സംസ്‌ഥാന നിർവാഹക സമിതി അംഗം പത്‌മാകരൻ തന്റെ കയ്യിൽ കയറി പിടിച്ചെന്നും വാട്‍സ്ആപ്പിലൂടെ അപവാദ പ്രചാരണം നടത്തിയെന്നുമാണ് യുവതിയുടെ പരാതി. പത്‌മാകരനും എൻസിപി പ്രവർത്തകൻ രാജീവിനും എതിരെ കുണ്ടറ പോലീസ് കേസെടുത്തിട്ടുണ്ട്. മന്ത്രി എകെ ശശീന്ദ്രന്റെ കേസിലെ ഇടപെടൽ പുറത്തു വന്നതിന് പിന്നാലെയാണ് പോലീസ് കേസെടുത്തത്.
യുവതിയുടെ പരാതിയിൽ പറയുന്ന സംഭവങ്ങൾ നടന്ന സമയത്തെ പറ്റി വ്യക്‌തത ഇല്ലെന്ന് പറഞ്ഞാണ് പോലീസ് ഇതുവരെ കേസ് എടുക്കാതിരുന്നത്. ഉൾപാർട്ടി പ്രശ്‌നങ്ങളെ തുടർന്നുള്ള വ്യാജ പരാതി എന്നാണ് പത്‌മാകരന്റെയും അനുകൂലികളുടെയും വിശദീകരണം. പത്‌മാകരന് എൻസിപി ജില്ലാ നേതൃത്വം പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
അതേസമയം, പ്രതികളെ അറസ്‌റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് വിവിധ യുവജന സംഘടനകളടക്കം ഇന്നും പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കാനാണ് സാധ്യത. കൂടാതെ ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ രാവിലെ പരാതിക്കാരിയുടെ വീട് സന്ദർശിക്കും.
Most Read: കര്‍ഷകരുടെ പാര്‍ലമെന്റ് മാർച്ച് ഇന്നുമുതൽ; തലസ്‌ഥാനത്ത് കനത്ത സുരക്ഷ